
ദില്ലി: ഓണ്‍ലൈന്‍ വഴി ലോണുകള്‍ക്ക് അപ്ലൈ ചെയ്‌ത് വഞ്ചിക്കപ്പെട്ടവര്‍ അനവധിയാണ്. അനായാസം, വലിയ പേപ്പര്‍ വര്‍ക്കുകളില്ലാതെ ലഭിക്കുന്ന ലോണുകള്‍ എന്നതാണ് ഓണ്‍ലൈന്‍ ലോണുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ലോണ്‍ ലഭിച്ച് കഴിഞ്ഞാല്‍ ലോകത്തെവിടെയുമില്ലാത്ത പലിശ പിടിമുറുക്കുന്നതോടെ പലരും കെണിയിലാവുന്നു. അതിനാല്‍ ഓണ്‍ലൈന്‍ ലോണുകള്‍ സംബന്ധിച്ച് ആളുകള്‍ക്ക് വലിയ ആശങ്കയും സംശയവും ഇപ്പോഴുണ്ട്. ഇത്തരത്തില്‍ ആളുകളെ സംശയത്തിലാഴ്ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കത്തിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
പ്രധാനമന്ത്രി മുദ്രാ യോജന പദ്ധതിക്ക് കീഴില്‍ മൂന്ന് ലക്ഷം രൂപയുടെ ലോണ്‍ നിങ്ങള്‍ക്ക് അനുമതിയായിട്ടുണ്ട് എന്ന തരത്തിലാണ് കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ലോണ്‍ തുകയും, കാലയളവും, പലിശ നിരക്കും, ഇഎംഐയും അടക്കമുള്ള വിശദമായ വിവരങ്ങള്‍ ഈ കത്തില്‍ കാണാം. വെറും രണ്ട് ശതമാനം പലിശനിരക്കാണ് കത്തില്‍ കാണിച്ചിരിക്കുന്നത്. ആകര്‍ഷകമായ ഈ ലോണ്‍ ലഭിക്കാന്‍ താഴെ കൊടുത്തിട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കത്തില്‍ പറയുന്നു. ലീഗല്‍ ചാര്‍ജായി 36500 രൂപ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ട് ശതമാനം പലിശയ്ക്ക് ലോണ്‍ എന്ന് നല്‍കിയിരിക്കുന്നതാണ് ആളുകളില്‍ വലിയ സംശയം ജനിപ്പിക്കുന്നത്.
വസ്‌തുത
രണ്ട് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപ ലോണ്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു എന്ന പ്രചാരണം തെറ്റാണ്. ഇത്തരമൊരു കത്തും കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയിട്ടില്ല. ലോണ്‍ ലഭിക്കാനായി 36,500 രൂപ അടച്ച് ആരും വഞ്ചിതരാവരുത് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ പേരില്‍ വ്യാജ ലോണ്‍ പ്രചാരണം മുമ്പും സാമൂഹ്യമാധ്യമങ്ങളിലുണ്ടായിരുന്നു. അന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പിഐബി രംഗത്തെത്തിയിരുന്നു.
Read more: 2100 രൂപ അടയ്ക്കൂ, നാല് ശതമാനം പലിശയ്ക്ക് അഞ്ച് ലക്ഷം രൂപ ലോണ്‍! സത്യമോ? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam