
നയാഗാവ്: വിശുദ്ധ മരമെന്ന് വിശ്വസിക്കുന്ന മഹുവാ വൃക്ഷത്തെ തൊടുന്നതിൽ നിന്നും തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ ഗ്രാമീണർ ആക്രമിച്ചു. മധ്യപ്രദേശിലെ നയാഗാവിലാണ് രോഗങ്ങൾ മാറ്റുന്ന വിശുദ്ധ മരമെന്ന് കരുതപ്പെടുന്ന മഹുവാ വൃക്ഷമുള്ളത്. ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി രോഗശാന്തിക്കായി നയാഗാവിലെത്തുന്നത്. മഹുവാ വൃക്ഷം നിൽക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നതിൽ തടസ്സം നിന്ന പൊലീസുകാർക്ക് നേരെ ഗ്രാമീണർ കല്ലെറിയുകായിരുന്നു. പതിനൊന്ന് പൊലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥർ ആശുപത്രിയിലാണ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഗ്രാമീണർ പൊലീസുകാരെ ആക്രമിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഘനശ്യാം മാളവ്യ വെളിപ്പെടുത്തി.
സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് വരെ എഴുപത് കിലോമീറ്റർ ദൂരം യാത്ര ചെയ്ത് ഈ വൃക്ഷത്തിനടുത്ത് ഭക്തർ എത്തുന്നു. കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഈ മരത്തിൽ തൊട്ടത് പത്ത് ലക്ഷം പേരാണ്. ആളുകൾ ഇവിടേയ്ക്ക് വൻതോതിൽ എത്താൻ തുടങ്ങിയതോടെ മരത്തിന് സമീപം നാനൂറോളം കടകൾ ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പൂജാസാധനങ്ങൾ, ആഹാരവസ്തുക്കൾ, പാനീയങ്ങൾ എന്നിവയാണ് ഇവിടങ്ങളിൽ പ്രധാനമായും വിൽക്കുന്നത്. അനധികൃതമായി നിർമ്മിച്ച കടകൾ നീക്കം ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ മാളവ്യ പറഞ്ഞു.
എല്ലാ അസുഖവും മാറ്റുന്ന രോഗശാന്തി മരമെന്നാണ് ഗ്രാമീണർ മഹുവാ വൃക്ഷത്തെ വിശേഷിപ്പിക്കുന്നത്. അഞ്ച് ഞായറാഴ്ചകളോ അഞ്ച് ബുധനാഴ്ചകളോ ഈ വൃഷത്തെ തുടർച്ചയായി തൊട്ടാൽ എത്ര വലിയ മഹാരോഗവും സുഖപ്പെടുമെത്രേ. സാത്പുര ടൈഗർ റിസർവ്വോയറിലെ സംരക്ഷിത മേഖലയ്ക്ക് സമീപമാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്ക് പല വഴികളിലൂടെയാണ് ആളുകൾ എത്തിച്ചേരുന്നതെന്ന് പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് പലപ്പോഴും കഴിയാറില്ല. ഈ വൃക്ഷം രോഗശാന്തി മാറ്റുമെന്ന് പ്രചരിപ്പിച്ചത് രൂപ് സിംഗ് എന്നയാളാണ്. പത്ത് മിനിറ്റ് നേരം മരം തന്നെ വലിച്ചടുപ്പിച്ച് നിർത്തി തന്റെ അസുഖങ്ങൾ മാറ്റിയെന്നാണ് രൂപ്സിംഗ് പറഞ്ഞു പരത്തിയത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam