തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയെ ബഹുമാനസൂചകമായ പദവികൾ ഇല്ലാതെ വെറും പേര് മാത്രം വിളിച്ച് പരാമർശിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വനം വകുപ്പ് മന്ത്രിയുടെ നടപടിയിലാണ് മുഖ്യമന്ത്രി മാപ്പ് ചോദിച്ചത്.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ മുൻ അധ്യക്ഷനുമായിരുന്ന എം കരുണാനിധിയോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ പ്രതിഷേധമുയർത്തിയതിന് പിന്നാലെ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി സി ജോസഫ് വിജയ്. കരുണാനിധിയെ ബഹുമാനസൂചകമായ പദവികൾ ഇല്ലാതെ വെറും പേര് മാത്രം വിളിച്ച് പരാമർശിച്ച വനം വകുപ്പ് മന്ത്രി ആർ വി രഞ്ജിത് കുമാറിന്റെ നടപടിയിലാണ് മുഖ്യമന്ത്രി വിജയ് സഭയിൽ മാപ്പ് ചോദിച്ചത്. 'കലൈഞ്ചർ കരുണാനിധി'യെന്ന് പരാമർശിക്കാതെ 'കരുണാനിധി' എന്ന് മാത്രം മന്ത്രി പരാമർശിച്ചതാണ് ഡിഎംകെ അംഗങ്ങളെ പ്രകോപിപ്പിച്ചത്.

തിങ്കളാഴ്ച നടന്ന സഭാ സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങൾ. വനം വകുപ്പ് മന്ത്രി ആർ വി രഞ്ജിത്ത് കുമാർ സംസാരിക്കവെ ആണ് കരുണാനിധിയുടെ പേര് മാത്രം പരാമർശിച്ചത്. ഇതോടെ ഡിഎംകെ അംഗങ്ങൾ പ്രതിഷേധം ഉയർത്തുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി വിജയ്, മന്ത്രിയുടെ പരാമർശം അനുചിതമാണെന്നും മന്ത്രിക്ക് വേണ്ടി മാപ്പ് ചോദിക്കുന്നതായും പറഞ്ഞു.

Scroll to load tweet…

ആരോഗ്യ, റവന്യൂ വകുപ്പുകൾക്ക് ഗ്രാൻഡ് ആവശ്യപ്പെട്ടുള്ള ചർച്ചയ്ക്കിടെ ആയിരുന്നു പരാമർശം ഉണ്ടായത്. വോട്ടിന് പണം നൽകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി സംസാരിച്ചു തുടങ്ങിയത്. മുൻ തെരഞ്ഞെടുപ്പുകളിൽ കാഞ്ചീപുരം മണ്ഡലത്തിൽ ഒരു വോട്ടിന് 1500 രൂപ വരെ വിതരണം ചെയ്തുവെന്ന് ആരോപിച്ച മന്ത്രി, തങ്ങളുടെ സർക്കാർ പണം നൽകാതെ വോട്ട് വാങ്ങിയാണ് അധികാരത്തിൽ എത്തിയതെന്നും പറഞ്ഞു. ഇതിനിടെ, മുൻ തെരഞ്ഞെടുപ്പുകളെക്കുറിച്ച് പറയുന്നതിനിടെ ആണ് കലൈഞ്ചർ (കലകളിൽ പണ്ഡിതൻ) എന്ന് വിശേഷണമില്ലാതെ കരുണാനിധിയുടെ പേര് മാത്രം പരാമർശിച്ചത്. തുടർന്ന് മുൻ മന്ത്രി കെ കെ എസ് എസ് ആർ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ ഡിഎംകെ അംഗങ്ങൾ പ്രതിഷേധമുയർത്തുകയായിരുന്നു.