
ദില്ലി: രാജസ്ഥാനെയും മധ്യപ്രദേശിനെയും ഭീതിയിലാഴ്ത്തിയ വെട്ടുകിളി ആക്രമണം ഉത്തര്‍പ്രദേശിലുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ 17 ജില്ലകളില്‍ ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അലെര്‍ട്ട് പ്രഖ്യാപിച്ചു. ആഗ്ര, അലിഗഢ്, ബുലന്ദ്ഷഹര്‍, കാണ്‍പുര്‍, മഥുര ജില്ലികളില്‍ വെട്ടുകിളി ആക്രമമമുണ്ടായതായി അധികൃതര്‍ അറിയിച്ചു. വെട്ടുകിളികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതാണ് സംസ്ഥാന സര്‍ക്കാറിനെ അലട്ടുന്നത്. മൂന്ന് കിലോമീറ്റര്‍ വരെ നീളത്തില്‍ കൂട്ടമായി എത്തുന്ന വെട്ടുകിളികള്‍ ഏക്കര്‍ക്കണക്കിന് കൃഷി നശിപ്പിക്കും.
വെട്ടുകിളികളെ ചെറുക്കാന്‍ രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് സംഘം ഉത്തര്‍പ്രദേശിലെത്തിയിട്ടുണ്ട്. ആഗ്രയില്‍ ഇവയുടെ ആക്രമണം ചെറുക്കുന്നതിനായി പ്രത്യേക ട്രാക്ടറുകള്‍ സജ്ജമാക്കി. മതിയായ രാസവസ്തുക്കള്‍ കരുതിവെക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍നിന്നാണ് രാജസ്ഥാനിലേക്ക് വെട്ടുകിളികള്‍ എത്തിയത്. ഏപ്രിലിലായിരുന്നു രാജസ്ഥാനില്‍ വെട്ടുകിളി ആക്രമണമുണ്ടായത്. പിന്നീട് മധ്യപ്രദേശിലേക്കും വെട്ടുകിളികള്‍ എത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ രീതിയിലുള്ള വെട്ടുകിളി ആക്രമണമാണ് മധ്യപ്രദേശിലുണ്ടായത്.
രാജസ്ഥാനിലെ 18 ജില്ലകളിലും മധ്യപ്രദേശിലെ 12 ജില്ലകളിലും ഇവയുടെ ആക്രമണത്തില്‍ വ്യാപക കൃഷി നാശമുണ്ടായി. വെട്ടുകിളി ആക്രമണം രൂക്ഷമായാല്‍ ഭക്ഷ്യസുരക്ഷയെപ്പോലും ബാധിക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam