
ദില്ലി: എൻഐഎക്ക് കൂടുതൽ അധികാരം നല്‍കുന്ന ബിൽ ലോക്സഭ പാസാക്കി. ബില്ലിന്‍റെ ചർച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അസദുദ്ദീൻ ഒവൈസിക്കുമിടയിലെ വാഗ്വാദം ബഹളത്തിനിടയാക്കി. വിദേശത്ത് ഇന്ത്യക്കാർക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കും എതിരെയുള്ള ഭീകരാക്രമണവും എൻഐഎക്ക് അന്വേഷിക്കാം. സൈബർ കുറ്റകൃത്യങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടു വരാം. മനുഷ്യക്കടത്തും ആയുധകടത്തും അന്വേഷിക്കാനുള്ള അവകാശവും ഇന്ന് ലോക്സഭ പാസാക്കിയ ബിൽ എൻഐഎക്ക് നല്‍കുന്നു.
പൊലീസ് രാജിനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ചർച്ചയ്ക്കിടെ അസദുദ്ദീൻ ഒവൈസി തർക്കവുമായി എണീറ്റപ്പോൾ അമിത് ഷാ തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. അമിത് ഷാ കൈചൂണ്ടി സംസാരിച്ചാൽ താൻ ഭയക്കില്ലെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം.
ഭീകരർക്ക് ശക്തമായ സന്ദേശം നല്‍കാനാണ് നിയമഭേദഗതിയെന്ന് അമിത് ഷാ വിശദീകരിച്ചു. എന്‍ഐഎയെ മോദി ഗവണ്‍മെന്‍റ് ദുരൂപയോഗം ചെയ്യില്ലെന്നും തീവ്രവാദത്തെ തുടച്ചുനീക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതി സഭ തള്ളി. ഒരിക്കൽ ലാപ്‍സായ വാടകഗർഭധാരണ നിയന്ത്രണ ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചു. വാടക ഗർഭധാരണത്തിന് തയ്യാറാകുന്നവർ ദമ്പതികളുടെ അടുത്ത ബന്ധുക്കളാകണം, ഒരാൾക്ക് ഒരിക്കലേ വാടകഗർഭധാരണം അനുവദിക്കു തുടങ്ങിയ വ്യവസ്ഥകൾ ബില്ലിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam