
ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. സ്‌ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജോധ്പൂരിലെ മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോധ്പൂരിലെ മഗ്ര പുഞ്ജ്‌ല പ്രദേശത്തെ കീർത്തി നഗർ റെസിഡൻഷ്യൽ കോളനിയിലാണ് ഉച്ചക്ക് രണ്ടോടെ അപകടം നടന്നത്. മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ 16 പേർക്കും ഗുരുതരമായി പൊള്ളലേറ്റെന്ന് അധികൃതർ അറിയിച്ചു. ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്ത പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി സന്ദർശിച്ചു. അനധികൃതമായി ഒരു സിലിണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന വീട്ടിലാണ് അപകടം നടന്നതെന്ന് എസിപി രാജേന്ദ്ര പ്രസാദ് ദിവാകർ പറഞ്ഞു. ഇവിടെ അനധികൃതമായി സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതായി പൊലീസ് സംശയിക്കുന്നു. ഭോമരം ലോഹർ എന്നയാളാണ് വിതരണക്കാരനാണെന്ന് തിരിച്ചറിഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരവാദികളെ നിയമപരമായി ശിക്ഷിക്കുമെന്നും ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്ത പറഞ്ഞു. രണ്ട് ബൈക്കുകളും സിലിണ്ടറുകൾ കൊണ്ടുപോകാനുള്ള വാഹനവും സ്‌ഫോടനത്തിൽ തകർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam