
പട്ന: ജെ ഡി യുവിൽ പ്രധാനപ്പെട്ട ഒരു പദവി നൽകാമെന്ന വാഗ്ദാനം തനിക്ക് ലഭിച്ചിരുന്നെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ അവകാശവാദങ്ങൾക്ക് പരസ്യ മറുപടിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അത്തരത്തിൽ ഒരു വാഗ്ദാനവും ജെ ഡി യു നൽകിയിട്ടില്ലെന്നും പ്രശാന്ത് കിഷോർ പറയുന്നത് കള്ളമാണെന്നും നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അയാൾ എന്ത് വേണമെങ്കിലും വെറുതേ പറഞ്ഞോട്ടെയെന്നും അതിൽ ഒന്നും ചെയ്യാനില്ലെന്നും നിതീഷ് കൂട്ടിച്ചേർത്തു. നാലഞ്ച് വർഷം മുമ്പ് ജെ ഡി യു കോണഗ്രസിൽ ലയിക്കണമെന്ന ആവശ്യം പ്രശാന്ത് കിഷോർ മുന്നോട്ട് വച്ചെന്നും താനത് തള്ളി കളഞ്ഞെന്നും ബിഹാർ മുഖ്യമന്ത്രി വെളിപ്പെടുത്തി. മാത്രമല്ല തന്നോട് കോൺഗ്രസിൽ ലയിക്കാൻ പറഞ്ഞ പ്രശാന്ത് കിഷോർ ബി ജെ പിയിലേക്ക് പോയെന്നും ബി ജെ പിക്ക് വേണ്ടിയാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും നിതീഷ് കുമാർ തുറന്നടിച്ചു.
നേരത്തെ ജെ ഡി യു പ്രധാന പദവി നൽകാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചെന്നും താനത് തള്ളിക്കളഞ്ഞെന്നുമാണ് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി കസേര തന്നാൽ പോലും താൻ ജെ ഡി യുവിനായി പ്രവർത്തിക്കില്ലെന്നും 'ജൻ സൂരജ്' പദയാത്രയിൽ പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. ഇനിയൊരിക്കലും ജെ ഡി യുവിനായി പ്രവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒരു കാലത്ത് ജെ ഡി യുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുമതല വഹിച്ചിരുന്നയാളാണ് 45 കാരനായ പ്രശാന്ത് കിഷോർ. പിന്നീട് ജെ ഡി യു ദേശീയ വൈസ് പ്രസിഡന്‍റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ശേഷം ജെ ഡി യു വിട്ട കിഷോർ കോൺഗ്രസ് പാർട്ടിയിലേക്ക് ചേക്കാറാനുള്ള തന്ത്രങ്ങൾ മെനഞ്ഞെങ്കിലും യാഥാർത്ഥ്യമായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam