
ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത്. കസേര ആടി തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞതിന്‍റെ ഫലമാണ് പാചക വാതക വില കുറച്ചതെന്നാണ് കോൺഗ്രസ് പ്രതികരണം. വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും കോൺഗ്രസ് ചൂണ്ടികാട്ടി. കർണാടക മോഡൽ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണിയുടെ സമ്മർദ്ദവുമാണ് കേന്ദ്ര സർക്കാരിന്‍റെ ഈ പുനരാലോചനക്ക് പിന്നിലെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്.
അതേസമയം വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നതിനിടെ അടുക്കളയ്ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ന് രാവിലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ, ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും.
പാചക വാതക വില കുറച്ച നടപടിക്ക് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുന്ന തീരമാനമാകും ഇതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. വീടുകൾക്കുള്ളിൽ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താൻ ഈ തീരുമാനം സഹായിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഓണം - രക്ഷാ ബന്ധൻ ആഘോഷവേളയിൽ പ്രധാനമന്ത്രിയുടെ സമ്മാനമെന്നാണ് വില കുറച്ചതിനെക്കുറിച്ച് കേന്ദ്രസർക്കാർ പറഞ്ഞത്. ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില ഇരുന്നൂറ് രൂപയാണ് കേന്ദ്രസർക്കാർ കുറച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam