
ദില്ലി : പരസ്യ പിന്തുണ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കൾക്കെതിരെ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ശശി തരൂർ പരാതി നൽകിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി. മറ്റൊരു സംസ്ഥാനത്തെ കുറിച്ച് തരൂര്‍ പരാതി നൽകിയിട്ടുണ്ട്. അത് പരിശോധിക്കും. മാധ്യമങ്ങളിൽ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്നും മിസ്ത്രി വിശദീകരിച്ചു. രാജ്യത്താകെ 69 ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ഭാരജോഡോ യാത്രക്കാർക്കായി പ്രത്യേക പോളിംഗ് ബൂത്ത് ഒരുക്കുമെന്നും മധുസൂദൻ മിസ്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നാണ് ശശി തരൂരിന്റെ പരാതി. ഭാരവാഹിത്വം രാജി വയ്ക്കാതെ പോലും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പിന്നില്‍ നേതാക്കള്‍ അണിനിരക്കുന്നതിലാണ് തരൂര്‍ അതൃപ്തി പരസ്യമാക്കിയത്. മഹാരാഷ്ട്രയിലെത്തിയ ശശി തരൂരിനെ പ്രധാന നേതാക്കളാരും കാത്ത് നിന്നില്ല. നാളെ മഹാരാഷ്ട്ര പിസിസി സന്ദര്‍ശിക്കാനിരിക്കെ തരൂരിനെ സ്വീകരിക്കാനോ പ്രചാരണ സൗകര്യമൊരുക്കാനോ നിര്‍ദ്ദേശങ്ങളില്ല.
അതേ സമയം മഹാരാഷ്ട്രയില്‍ ഇന്നലെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് വൻ സ്വീകരണം ലഭിച്ചിരുന്നു. വിമാനത്താവളത്തില്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി എച്ച് കെ പാട്ടീലിന്‍റെ നേതൃത്വത്തില്‍ ഖാര്‍ഗയെ വരവേറ്റു.
അധ്യക്ഷനടക്കമുള്ള വലിയ പട മഹാരാഷ്ട്ര പിസിസിയില്‍ സ്വീകരിച്ചു. ഗുജറാത്തിലാകട്ടെ പിസിസി അധ്യക്ഷന്‍ ജഗദീഷ് ടാക്കൂര്‍, സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി രഘു ശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. നടപടികള്‍ നിഷ് പക്ഷമാക്കാന്‍ ഭാരവാഹിത്വം രാജി വച്ച് വേണം പ്രചാരണത്തിനിറങ്ങാനെന്ന തെരഞ്ഞെടുപ്പ് നിര്‍ദ്ദേശമാണ് ഖാര്‍ഗെക്കായി ലംഘിക്കപ്പെടുന്നത്. ഇതിലുള്ള കടുത്ത അതൃപ്തിയാണ് തരൂര്‍ പ്രകടിപ്പിക്കുന്നത്.
'റിമോട്ട് കൺട്രോൾ ആവില്ല, അങ്ങനെ പറയുന്നത് അപമാനിക്കലാണ്'; പുതിയ കോൺഗ്രസ് അധ്യക്ഷനെക്കുറിച്ച് രാഹുൽ
അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് പിന്തുണ അറിയിച്ച് എംപിയും എഐസിസി അംഗവുമായ കാര്‍ത്തി ചിദംബരം രംഗത്തെത്തി. ട്വിറ്ററിലൂടെ പരസ്യ പിന്തുണയാണ് കാര്‍ത്തി അറിയിച്ചിട്ടുള്ളത്. ശശി തരൂരിന്‍റെ പ്രായോഗികമായ ചിന്താഗതിയും പാർട്ടിക്ക് അതീതമായ വ്യക്തിത്വവും ബിജെപിയുടെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ മുതല്‍ക്കൂട്ടാകുമെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.പതിവ് രീതികളും നിലവിലെ സാഹചര്യങ്ങളും പാര്‍ട്ടിക്ക് ഗുണകരമാകില്ല. പാർട്ടിയിൽ പരിഷ്‌കരണ ചിന്തകൾ അടിയന്തിരമായി ആവശ്യമാണെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam