പത്രങ്ങളിലൂടെ കൊവിഡ് പകരുമെന്നും, നിരോധിക്കണമെന്നും ഹര്‍ജി: അടിസ്ഥാനമില്ലെന്ന് കോടതി

By Web TeamFirst Published Apr 10, 2020, 5:09 PM IST
Highlights

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ദിനപത്രങ്ങളെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ജനാധിപത്യ സംവിധാനത്തില്‍ ദിനപത്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.

ചെന്നൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ദിനപത്രങ്ങളെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ജനാധിപത്യ സംവിധാനത്തില്‍ ദിനപത്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. എന്‍ കൃപാകരന്‍, ആര്‍ ഹേമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി. 

ടി ഗണേഷ് കുമാര്‍ എന്നയാളായിരുന്നു ഹര്‍ജിയുമായി എത്തിയത്. കൊറോണ വൈറസ് പേപ്പര്‍ പ്രതലത്തില്‍ നാല് ദിവസത്തോളം നിലനില്‍ക്കുമെന്നും കൊവിഡ് വ്യാപനത്തിന് ഇത് കാരണമാകുമെന്നുമുള്ള ആശങ്കയായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്.  എന്നാല്‍ ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന്‍രെ ആശങ്കള്‍ സാധൂകരിക്കുന്ന ഗവേഷണങ്ങള്‍ ഒന്നും നടന്നിട്ടില്ല. പത്രം കറന്‍സി എന്നിവയിലൂടെ വൈറസ് പകരാന്‍ സാധ്യത വളരെ കുറവാണെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ  അഡീഷണല്‍ അഡ്വ. ജനറല്‍ അരവിന്ദ് പാണ്ഡ്യന്‍ വാദിച്ചു. 

ദിനപത്രങ്ങളെ നിയന്ത്രിക്കുന്നത് ആശയപ്രകടനത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  പേപ്പര്‍ ഉല്‍പ്പന്നങ്ങളിലൂടെ വൈറസ് പടരുന്നത് കുറവാണെന്നാണ് വൈറോളജി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പത്രങ്ങളിലൂടെ വൈറസ് പടരുമെന്ന് തെളിയിക്കാന്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്.  മുന്‍കരുതല്‍ എന്ന നിലയില്‍ പത്രം ഉപയോഗിക്കുന്നതിന് മുമ്പ് ഇസ്തിരി ഇടുന്നതും വായിച്ച ശേഷം കൈകള്‍ ശുചിയാക്കുന്നതും നല്ലതാണെന്നും കോടതി പറഞ്ഞു.

click me!