കൃത്യമായ നടപടിക്ക് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് സമയം അനുവദിക്കണമെന്ന് കോടതി നിലപാടെടുത്തു. ധൃതി കാണിച്ച് കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും മദ്രാസ് ഹൈക്കോടതി ശാസിച്ചു. കോടതിയുടെ സമയം നഷ്ടമാക്കിയാൽ പിഴ ഈടാക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
ചെന്നൈ: നികുതിയിളവ് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നടൻ രജനീകാന്തിനെ ശാസിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഡ് സമയത്ത് തൻ്റെ കല്യാണമണ്ഡപത്തിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രജനികാന്തിൻ്റെ ഹർജി ഹൈക്കോടതി തള്ളി. മാർച്ച് 24 മുതൽ കല്യാണമണ്ഡപത്തിൽ നിന്ന് വരുമാനം ലഭിച്ചില്ലെന്നും നികുതി ഒഴിവാക്കാൻ കോർപ്പറേഷനോട് നിർദേശിക്കണം എന്നുമായിരുന്നു രജനീകാന്തിന്റെ ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് സെപ്റ്റംബർ 28ന് അയച്ച കത്തിൽ മറുപടി ലഭിച്ചില്ലെന്നുമാണ് രജനീകാന്ത് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. നികുതി ഇളവ് വേണമെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട് കോർപ്പറേഷന് തന്നെ വീണ്ടും കത്തയക്കണമെന്ന് രജനീകാന്തിനോട് കോടതി നിർദ്ദേശിച്ചു.
കൃത്യമായ നടപടിക്ക് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് സമയം അനുവദിക്കണമെന്ന് കോടതി നിലപാടെടുത്തു. ധൃതി കാണിച്ച് കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും മദ്രാസ് ഹൈക്കോടതി ശാസിച്ചു. കോടതിയുടെ സമയം നഷ്ടമാക്കിയാൽ പിഴ ഈടാക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
ഹർജി പിൻവലിക്കാം എന്ന് രജനീകാന്ത് അറിയിച്ചു.