
ലഖ്നൗ: മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഉന്മേഷം പകരാൻ 'ഓക്സിജൻ ഫോറസ്റ്റ്' ഒരുങ്ങുന്നു. ഇതിനായി മഹാ കുംഭമേള നടക്കുന്ന മേഖലയിൽ 1.5 ലക്ഷം ചെടികൾ നട്ടുപിടിപ്പിക്കും. വനം വകുപ്പിന്റെ മേൽ നോട്ടത്തിൽ ഇതിനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ 1.38 ലക്ഷത്തോളം ചെടികൾ നട്ടുകഴിഞ്ഞതായാണ് റിപ്പോർട്ട്. കുംഭമേള നടക്കുന്ന പ്രദേശത്തിൻ്റെ പ്രകൃതി ഭംഗി വർദ്ധിപ്പിക്കുക മാത്രമല്ല സമൃദ്ധമായ ഓക്സിജൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് യുപി സർക്കാർ ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മഹാ കുംഭമേളയിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ദൃശ്യഭംഗി പ്രദാനം ചെയ്യുന്ന 50,000 ചെടി തൈകൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നതാണ് പ്രധാന ഹൈലൈറ്റ് എന്ന് പ്രയാഗ്‌രാജ് ഡിഎഫ്ഒ അരവിന്ദ് കുമാർ യാദവ് പറഞ്ഞു. എല്ലാ റോഡുകളിലും കവലകളിലും ചെടികൾ വെച്ചുപിടിപ്പിക്കും. ഡിസംബർ 10ന് മുമ്പ് പ്ലാൻ്റേഷൻ ജോലികൾ പൂർത്തീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുമ്പ് തന്നെ മഹാ കുംഭനഗർ പൂർണമായും ഹരിതാഭമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകെ 1,49,620 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനകം 137,964 തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കുംഭമേള നടക്കുന്ന പ്രദേശത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന എൻട്രി, എക്‌സിറ്റ് റൂട്ടുകൾ ചെടികൾ കൊണ്ട് അലങ്കാരിക്കും. 50,000 സിമൻ്റ് ട്രീ ഗാർഡുകളും 10,000 റൗണ്ട് ഇരുമ്പ് ഗാർഡുകളും സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. 190 കിലോ മീറ്റർ ചുറ്റളവിൽ 18 റൂട്ടുകളിലായി 50,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.