
ബെംഗളൂരു: ഫ്രിഡ്ജിൽ നിന്ന് കഷണങ്ങളാക്കിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നു. അത് ഒരു യുവതിയുടേതാണെന്ന് തിരിച്ചറിയുന്നു. രാജ്യത്തെയാകെ ഞെട്ടിച്ച സംഭവത്തിന് പിന്നാലെ നടന്ന സംഭവവികാസങ്ങൾ അക്ഷരാര്‍ത്ഥത്തിൽ ഒരു ക്രൈം സിനിമപോലെ നാടകീയമായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷം കേസിലെ പ്രതിയായ മുക്തി രഞ്ജൻ റായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ജീവനൊടുക്കും മുമ്പ് അയാളെഴുതിയ ആത്മഹത്യാ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.
ഞാൻ അവളെ കൊന്നില്ലായിരുന്നുവെങ്കിൽ, മഹാലക്ഷ്മി എന്നെ കൊല്ലുമായിരുന്നു എന്നാണ് മുക്തി രഞ്ജൻ റായി അവസാനമായി എഴുതിയ കുറിപ്പിൽ പറയുന്നത്. മഹാലക്ഷ്മിയുമായുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും കുറ്റസമ്മത മൊഴിയും അടങ്ങിയ കുറിപ്പാണ് ഇയാളുടെ മൃതദേഹത്തിന് സമീപം കണ്ടെത്തിയത്. തന്നെ കൊല്ലാൻ മഹാലക്ഷ്മി ആഗ്രഹിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാൻ കറുത്ത സ്യൂട്ട്കേസ് വാങ്ങിയിരുന്നു. എൻ്റെ ശരീരം കഷണങ്ങളാക്കി സ്യൂട്ട്‌കേസിൽ ഇട്ട് വലിച്ചെറിയുക എന്നതായിരുന്നു അവളുടെ ഉദ്ദേശം. ഞാൻ അവളെ കൊന്നില്ലായിരുന്നുവെങ്കിൽ അവൾ എന്നെ കൊന്ന് എൻ്റെ ശരീരം വലിച്ചെറിയുമായിരുന്നു. സ്വയരക്ഷയ്ക്കാണ് ഞാൻ അവളെ കൊന്നത്. വിവാഹത്തിനായി മഹാലക്ഷ്മി തന്നിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു.
അവൾ ചോദിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവളെന്നെ മര്‍ദ്ദിക്കുമായിരുന്നു. ഒരു സ്വര്‍ണമാലയും ഏഴ് ലക്ഷം രൂപയും നൽകി. എന്നിട്ടും അവളുടെ ആവശ്യം തുടര്‍ച്ചായി വര്‍ധിച്ചുകൊണ്ടിരുന്നു. പലപ്പോഴായി എന്നെ മര്‍ദ്ദിച്ചിരുന്നു എന്നും കുറിപ്പിൽ പ്രിതി അരോപിച്ചിരുന്നു. അതേസമയം, ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് പ്രതി അമ്മയോട് കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. താൻ മഹാലക്ഷ്മിയെ സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ കിഡ്നാപ്പിംഗ് കേസിൽ കുടുക്കാൻ മഹാലക്ഷ്മി ശ്രമിക്കുകയാണെന്നും പ്രതി അമ്മയോട് പറഞ്ഞെന്നായിരുന്നു ഒഡീഷ പൊലീസ് പറഞ്ഞത്.
അതേസമയം, 29കാരിയായ മഹാലക്ഷ്മി വിവാഹിതയാണെങ്കിലും ഭർത്താവുമായി വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. ബെംഗളൂരുവിലെ ഒരു മാളിൽ ജോലി ചെയ്തിരുന്ന മഹാലക്ഷ്മിയും മുക്തി രഞ്ജൻ റായിയും സുഹൃത്തുക്കളായിരുന്നുവെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. തുടർന്ന് അവർ പ്രണയത്തിലാകുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് മഹാലക്ഷ്മി മുക്തി രഞ്ജൻ റായിയെ നിരന്തരമായി നിർബന്ധിച്ചിരുന്നു. ഇത് കാലക്രമേണ ഇരുവർക്കുമിടയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കി. ഇതാണ് പിന്നീട് മഹാലക്ഷ്മിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
സെപ്റ്റംബർ രണ്ടിനും മൂന്നിനും ഇടയിലാണ് മഹാലക്ഷ്മി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. സെപ്തംബർ 21 ന് വൈലിക്കാവലിലെ ഫ്‌ളാറ്റിൽ നിന്ന് മഹാലക്ഷ്മിയുടെ അമ്മയാണ് മൃതദേഹം കണ്ടെത്തിയത്. 59 കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു മഹാലക്ഷ്മിയുടെ മൃതദേഹം റഫ്രിജറേറ്ററിൽ നിന്ന് കണ്ടെത്തിയത്. സെപ്റ്റംബർ 25 ന് ഒഡീഷയിലെ ഭദ്രക് ജില്ലയിൽ മുക്തി രഞ്ജൻ റായിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam