
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തിട്ടില്ലെന്ന് ഗവർണറുടെ ഓഫീസിന്‍റെ വിശദീകരണം. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാർശ നൽകിയെന്ന ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഗവർണറുടെ ഓഫീസ് തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്. അതിനിടെ സർക്കാർ രൂപീകരിക്കാൻ ഗവർണർ സാവകാശം നൽകുന്നില്ലെന്ന് ആരോപിച്ച് ശിവസേന സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. ബിജെപിക്ക് 48 മണിക്കൂർ സാവകാശം നൽകിയ ഗവർണർ 24 മണിക്കൂർ മാത്രമാണ് ശിവസേനയ്ക്ക് നൽകിയതെന്ന പരാതി നേരത്തെ തന്നെ പാർട്ടി വൃത്തങ്ങൾ ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന് 18 ദിവസങ്ങൾ കഴിയുമ്പോഴും മഹാരാഷ്ട്രിയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടരുകയാണ്. ബിജെപിക്കും ശിവസേനയ്ക്കും ശേഷം എൻസിപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരിക്കുകയാണ് ഗവർണർ ഭഗത് സിംഗ് കോഷിയാരി. ഇന്ന് വൈകിട്ട് എട്ടര വരെയാണ് എൻസിപിക്ക് നൽകിയിരിക്കുന്ന സമയം. ഇതിനിടെ ശിവസേന ഉൾപ്പെട്ട സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പുതിയ ഉപാധികൾ മുന്നോട്ട് വച്ചു. ചില കാര്യങ്ങൾ ശിവസേന എഴുതി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
മതേതരത്വം നിലനിർത്തുന്നത് അടക്കമുള്ള കാര്യങ്ങളാണ് കോൺഗ്രസ് എഴുതി നൽകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഇന്ന് രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് ഉന്നതതല യോഗം ചേർന്നിരുന്നു. കോൺഗ്രസ് അധ്യക്ഷ ശരത് പവാറിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഇതിന് ശേഷം അഹമ്മദ് പട്ടേലിനെയും മല്ലികാർജുൻ ഖാർഗയെയും കെ സി വേണുഗോപാലിനെയും ശരത് പവാറുമായി ചർച്ച നടത്താൻ നിയോഗിച്ചു. ഇവർ മൂന്ന് പേരും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വച്ച് പങ്കുവയ്ക്കണമെന്ന ഉപാധി എൻസിപി ശിവസേനയ്ക്ക് മുമ്പിൽ വച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ശിവസേനയും എൻസിപിയും തമ്മിൽ ഇത് വരെ സർക്കാർ രൂപീകരണ കാര്യത്തിൽ അന്തിമ ധാരണയുണ്ടായിട്ടില്ലെന്നാണ് സൂചന. കോൺഗ്രസിന്‍റെ അന്തിമ നിലപാടിനാണ് എൻസിപിയും കാത്തിരിക്കുന്നത്. കോൺഗ്രസ് പ്രതിനിധികളുമായുള്ള ചർച്ച കഴിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
ഗവർണർ ഇനി എന്ത് നിലപാടെടുക്കുമെന്നതും നിർണ്ണായകമാണ്. എട്ടരയ്ക്കുള്ളിൽ എൻസിപി സർക്കാർ രൂപീകരിക്കാനാകുമെന്ന് അറിയിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ടേക്കാം അതിന് മുമ്പ് കോൺഗ്രസിനെ കൂടി സർക്കാരുണ്ടാക്കാൻ ക്ഷണിക്കുമോ എന്നതും കാത്തിരുന്ന് കാണണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam