
മുംബൈ: മുംബൈക്ക് സമീപത്തെ സിയോണിൽ ഏകദേശം 4 ഏക്കർ സ്ഥലം വിഎച്ച്പിക്ക് അനുവദിക്കാനുള്ള നിർദേശത്തിന് മഹായുതി സർക്കാർ അംഗീകാരം നൽകി. ബിഎംസിയുടെ ഉടമസ്ഥതയിലുള്ള ഭൂമി സംസ്ഥാനത്തിന്റെ അംഗീകാരത്തോടെ വിഎച്ച്പിക്ക് അനുവദിച്ചു. ബിഎംസിയുടെ എഫ് നോർത്ത് വാർഡിലെ സർവേ നമ്പർ 12ൽ സ്ഥിതി ചെയ്യുന്ന പ്ലോട്ട് 1888 ലെ ബിഎംസി ആക്ടിലെ സെക്ഷൻ 92 (ഡിഡി) പ്രകാരമാണ് അനുവദിച്ചത്. 7,558.33 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്ലോട്ട് പാട്ട വ്യവസ്ഥക്ക് പകരം ഒക്യുപൻസി അടിസ്ഥാനത്തിലാണ് അനുവദിച്ചിരിക്കുന്നത്. ഈ വ്യവസ്ഥ പ്രകാരം, ഭൂമി ലഭിച്ച വ്യക്തിയെ ഭൂമിയുടെ ഉടമയായി കണക്കാക്കുകയും പൂർണ്ണ ഉപയോഗ അവകാശങ്ങൾ നൽകുകയും ചെയ്യും.
ഒക്ടോബറിലാണ് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള നഗരവികസന വകുപ്പിന് (യുഡിഡി) ബിഎംസിയുടെ നിർദ്ദേശം സമർപ്പിച്ചത്. 2025 ജൂൺ 25 മുതൽ 30 വർഷത്തേക്ക് കൈവശാവകാശം ഔദ്യോഗികമായി ആരംഭിക്കുമെന്ന് യുഡിഡി വ്യക്തമാക്കി. പ്ലോട്ടിന്റെ വാർഷിക വാടക 10,186 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇത് അസാധാരണമാണെന്ന് വിദഗ്ധർ പറയുന്നു. സാധാരണയായി ഒക്യുപ്പൻസി അടിസ്ഥാനത്തിൽ അനുവദിക്കുന്ന ഭൂമിക്ക് വാർഷിക വാടക ഈടാക്കാറില്ല. സാധാരണ പ്രീമിയത്തിന്റെ 25 ശതമാനത്തിന് തുല്യമായ 9.72 ലക്ഷം ഒറ്റത്തവണ പ്രീമിയം ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഭൂമി മെഡിക്കൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഈ റിസർവേഷനുകൾക്കനുസൃതമായി ഭൂമി കർശനമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിഎംസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാർഷിക വാടകയും ഒറ്റത്തവണ പ്രീമിയവും അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഡിഡി ബിഎംസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.