
മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ പിഞ്ചുകുഞ്ഞിനോട് യുവാവിന്റെ ക്രൂരമായ പ്രതികാരം. നാലുവയസ്സുകാരനായ വിഗ്നേഷിനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിക്കുകയും ഇരുമ്പ് കമ്പിയിൽ ഇടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വസായ് സ്വദേശി സന്ദീപ് പന്തുറങ് പവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി വസായിലെ അനുപം ഖർ കോംപ്ലക്സിന് സമീപമാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്, പ്രതിയായ സന്ദീപ് പവാറും കുട്ടിയുടെ പിതാവും തമ്മിൽ മുൻപ് ചെറിയൊരു വാക്കുതർക്കമുണ്ടായിരുന്നു. ഈ പക മനസ്സിൽ വെച്ചാണ് സന്ദീപ് ക്രൂരത കാട്ടിയത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു വിഗ്നേഷ്. ഓട്ടോയിൽ ഇരിക്കുന്ന കുട്ടിയെ കണ്ടതും പ്രകോപിതനായ സന്ദീപ് ഓടിയെത്തി കുട്ടിയുടെ കാലിൽ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കി.
കാലിൽ പിടിച്ച് കുട്ടിയെ ഉയർത്തി തല നിലത്തടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ഇരുമ്പ് കമ്പിയിലേക്കും കുട്ടിയുടെ തല ഇടിപ്പിച്ചു. അതിനുശേഷം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തശ്ശിയെയും പ്രതി വെറുതെ വിട്ടില്ല. വിഗ്നേഷിനെ രക്ഷിക്കാൻ ശ്രമിച്ച അവരെയും സന്ദീപ് ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് സംഭവത്തിന്റെ ഭീകരത പുറംലോകം അറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വിഗ്നേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച സന്ദീപിനെ വസായ് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam