
മുംബൈ: കനത്ത ഗതാഗതക്കുരുക്ക് മറികടന്ന് പരീക്ഷാ കേന്ദ്രത്തിലെത്താൻ വേറിട്ട മാർഗം തെരഞ്ഞെടുത്ത് വിദ്യാർഥി. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ വിദ്യാർത്ഥിയാണ് പരീക്ഷാ കേന്ദ്രത്തിലേക്ക് പാരാഗ്ലൈഡിംഗ് നടത്തി പറന്നിറങ്ങിയത്. പസാരണി ഗ്രാമത്തിൽ നിന്നുള്ള സമർഥ് മഹാംഗഡെ എന്ന വിദ്യാർഥിയാണ് ഗതാഗതക്കുരുക്കിൽപ്പെട്ട് പരീക്ഷ മുടങ്ങുമെന്നായപ്പോൾ പാരാഗ്ലൈഡിംഗിലൂടെ കേന്ദ്രത്തിലെത്തിയത്. കോളേജ് ബാഗുമായി ആകാശത്ത് പറക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പാരാഗ്ലൈഡിംഗിന് ആവശ്യമായ എല്ലാ വസ്ത്രങ്ങളും ധരിച്ചാണ് വിദ്യാർത്ഥി പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയത്.
പരീക്ഷാ ദിവസം സമർഥ് പഞ്ചഗണിയിലായിരുന്നു. പരീക്ഷയ്ക്ക് 15-20 മിനിറ്റ് മാത്രം ശേഷിക്കെ, കൃത്യസമയത്ത് സെന്ററിൽ എത്താനാകില്ലെന്ന് മനസ്സിലായപ്പോൾ പാരാഗ്ലൈഡിംഗ് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. വൈ-പഞ്ച്ഗണി റോഡിലെ പസാരണി ഘട്ട് ഭാഗത്തെ കനത്ത ഗതാഗതക്കുരുക്കാണ് പാരാഗ്ലൈഡിങ് തെരഞ്ഞെടുക്കാൻ കാരണം. പഞ്ചഗണിയിലെ ജിപി അഡ്വഞ്ചേഴ്സിലെ സാഹസിക കായിക വിദഗ്ധനായ ഗോവിന്ദ് യെവാലെയാണ് സൗകര്യം ഒരുക്കിയത്. പരിചയസമ്പന്നരായ പാരാഗ്ലൈഡിംഗ് ഇൻസ്ട്രക്ടർമാരുടെ മേൽനോട്ടത്തിൽ സമർഥ് തന്റെ പരീക്ഷാ കേന്ദ്രത്തിൽ സുരക്ഷിതമായി എത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam