
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ, ബിജെപി നേതാവും നിലവിലെ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയെ പരസ്യമായി പുകഴ്ത്തി ടിഎംസി എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ്, മമത ബാനർജിയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായ സുവേന്ദു അധികാരിയുമായുള്ള തന്റെ വ്യക്തിബന്ധത്തെക്കുറിച്ച് മഹുവ മനസ്സ് തുറന്നത്. രാഷ്ട്രീയ പാതകൾ വ്യത്യസ്തമാണെങ്കിലും സുവേന്ദുവുമായി തനിക്ക് വൈകാരികമായ ബന്ധമുണ്ടെന്നാണ് മഹുവ വ്യക്തമാക്കിയത്.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തിൽ സുവേന്ദു നൽകിയ പിന്തുണ മഹുവ ഓർത്തെടുത്തു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ ഏറെ തകർന്നുപോയെന്നും ആ രാത്രി മുഴുവൻ താൻ കരയുകയായിരുന്നുവെന്നും അവർ പറഞ്ഞു. അന്ന് തന്നെ ആശ്വസിപ്പിക്കാനും ധൈര്യം പകരാനും സുവേന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ആദ്യമായി കരീംപൂരിൽ നിന്ന് മത്സരിച്ചപ്പോൾ മുതിർന്ന ടിഎംസി നേതാക്കളാരും പ്രചാരണത്തിന് വരാതിരുന്നിട്ടും ആദ്യ റാലി നയിച്ചത് സുവേന്ദുവാണെന്നും മഹുവ കൂട്ടിച്ചേർത്തു. അദ്ദേഹം ഇപ്പോൾ ബിജെപിയിലായതിനാൽ പരസ്പരം സംസാരിക്കാറില്ലെങ്കിലും, അന്ന് നൽകിയ പിന്തുണ മറക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി. അഭിമുഖത്തിൻ്റെ ഈ ഭാഗം മഹുവ തൻ്റെ എക്‌സ് ഹാൻഡിലിൽ പങ്കുവച്ചു.
തൃണമൂൽ കോൺഗ്രസിന്റെ 'ശുദ്ധീകരണത്തിന്' കാരണക്കാരനായതിൽ സുവേന്ദുവിനോട് നന്ദിയുണ്ടെന്ന മഹുവയുടെ പരാമർശം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മമത ബാനർജിക്ക് ചെയ്യാൻ കഴിയാത്തത് സുവേന്ദുവും ബിജെപിയും ചേർന്ന് ഒറ്റദിവസം കൊണ്ട് ചെയ്തുവെന്ന് അവർ അവകാശപ്പെട്ടു. ഒന്നിനും കൊള്ളാത്ത അയോഗ്യരായ നേതാക്കളെപ്പോലും പാർട്ടിയിൽ നിലനിർത്തിയതാണ് ടിഎംസിയുടെ പരാജയം. ബിജെപിക്ക് ശക്തമായ കേഡർ സംവിധാനവും വ്യക്തമായ പ്രത്യയശാസ്ത്രവുമുണ്ടെന്നും അത് ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നതെന്നും മഹുവ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam