
ലഖ്നൗ: മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരക്കൊഴിവാക്കാൻ സര്‍ക്കാരുമായി സഹകരിക്കണം. ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടിൽ മാത്രം സ്നാനം നടത്താൻ ശ്രമിക്കണമെന്നും എല്ലാവരും സംഗമത്തിലേക്ക് പോയി സ്നാനം ചെയ്യാൻ ശ്രമിക്കരുതെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.
ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ചെവികൊള്ളരുത്. ഔദ്യോഗിക സര്‍ക്കാര്‍ അറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും മാത്രം അനുസരിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.സംഗമ സ്ഥലത്തെ തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇതിനായുള്ള നിയന്ത്രണങ്ങളുമായി സഹകരിക്കണം. മൗനി അമാവാസിയുമായി ബന്ധപ്പെട്ട് അഭൂതപൂര്‍വമായ തിരക്കാണ് കുംഭമേളയിൽ അനുഭവപ്പെടുന്നത്.
ദശലക്ഷക്കണക്കിന്ന ഭക്തരാണ് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ സ്നാന ഘട്ടുകളിലും സുരക്ഷിതമായി സ്നാനം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അങ്ങനെ അടുത്തുള്ള ഘട്ടുകളിൽ നിന്ന് സ്നാനം നടത്തിയാൽ സംഗമ ഘട്ടിലെ തിരക്ക് നിയന്ത്രിക്കാനാകും. തീര്‍ത്ഥാടനത്തിന് എത്തിയ ഭക്തര്‍ ജാഗ്രതയും ആത്മനിയന്ത്രണവും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 12 കോടിയിലധികം ഭക്തർ പ്രയാഗ്‌രാജിൽ ഉണ്ട്. ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ലക്ഷക്കണക്കിന് സന്യാസിമാരും അവരുടെ അനുയായികളും കൂടെയുണ്ട്, എല്ലാ ഭക്തരുടെയും സുരക്ഷ ഉറപ്പാക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
അത്യാഹിതങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ വേണമെന്ന് പ്രമുഖ സന്ന്യാസികളും ഭക്തരോട് ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ സുരക്ഷയ്ക്ക് മുൻകരുതൽ നൽകി, സര്‍ക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കുക. വലിയ തിരക്ക് പരിഗണിച്ച് ഞങ്ങൾ പ്രതീകാത്മകമായി മാത്രമാണ് സ്നാനം പൂര്‍ത്തിയാക്കിയതെന്ന് ബാബാ രാംദേവ് പറഞ്ഞു. ഭക്തര്‍ അമിതാവേശത്തിലേക്ക് പോകരുതെന്നും ആത്മനിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരിയും, അഖാഡ പരിഷത്ത് പ്രസിഡന്റ് രവീന്ദ്ര പുരിയും ഭക്തര്‍ ആത്മ നിയന്ത്രണത്തോടെ പെരുമാറണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam