
ദില്ലി: കരസേനയുടെ ലഖ്നൗ ആസ്‌ഥാനമായ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ സ്‌ഥാനമേറ്റു. തിരുവനന്തപുരം പട്ടം സ്വദേശിയായ സിജെ ജയചന്ദ്രൻ മാർ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷമാണ് നാഷണൽ ഡിഫന്‍സ് അക്കാദമിയിൽ ചേർന്നത്. പരിശീലനം പൂർത്തിയാക്കി ബോംബെ സാപ്പേഴ്സിനു കീഴിൽ 1991ൽ കരസേനയുടെ ഭാഗമായി. കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ ഭാഗമായിട്ടുണ്ട്. പാരാട്രൂപ്പർ എന്ന നി ലയിൽ ശ്രദ്ധ നേടിയിട്ടുള്ള ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ നൂറിലേറെ തവണ പാരാ ജംപിങ് നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കരമനയിലെ മന്നം മെമ്മോറിയൽ ഹൈസ്കൂൾ, പട്ടം സെന്‍റ് മേരീസ് ഹൈസ്കൂൾ, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥിയാണ്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിനിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട ഓപ്പറേഷൻ വിജയിലും പങ്കെടുത്തു. ബി ടെക് ബിരുദധാരിയായ അദ്ദേഹം ഡിഫൻസ് സ്റ്റഡീസിൽ എം.എസ്.സി ബിരുദവും രണ്ട് എം.ഫിൽ ബിരുദങ്ങളും നേടിയിട്ടുണ്ട്. കായികരംഗത്തും സജീവമായ അദ്ദേഹം ഇന്നും മാരത്തോണുകളിൽ പങ്കെടുക്കുന്നുണ്ട്. ജയശ്രീയാണ് ഭാര്യ, മകൾ: മാളവിക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam