കോൺഗ്രസ് നേതാക്കൾ സ്വന്തം രാഷ്ട്രീയ ലാഭത്തിനായി വാങ്ചുകിൻ്റെ പ്രശസ്തി ദുരുപയോഗം ചെയ്യുകയാണെന്ന് ഗീതാഞ്ജലി ചൂണ്ടിക്കാട്ടി. ആത്മാർത്ഥതയില്ലാത്തവരെ ഇന്ത്യയിലെ യുവത്വം തൂക്കിയെടുത്ത് പുറത്തു കളയുമെന്നും ആക്റ്റിവിസ്റ്റ് സോനം വാങ്ചുകിൻ്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി ആക്റ്റിവിസ്റ്റ് സോനം വാങ്ചുകിൻ്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ മുൻനിർത്തി കോൺഗ്രസ് നടത്തിയ പ്രതിഷേധം ആത്മാർത്ഥത ഇല്ലാത്തതാണെന്ന് അവർ കുറ്റപ്പെടുത്തി. ജന്തർ മന്ദറിലെത്തി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുകയായിരുന്നു നേതാക്കൾ ചെയ്യേണ്ടിയിരുന്നതെന്നും ഗീതാഞ്ജലി അഭിപ്രായപ്പെട്ടു. 

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന് പിന്നാലെയാണ് ഗീതാഞ്ജലിയുടെ പ്രതികരണം. രാഷ്ട്രീയ നേതാക്കൾ സ്വന്തം രാഷ്ട്രീയ ലാഭത്തിനായി വാങ്ചുകിൻ്റെ പ്രശസ്തി ദുരുപയോഗം ചെയ്യുകയാണ്. ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. ആത്മാർത്ഥതയില്ലാത്തവരെ ഇന്ത്യയിലെ യുവത്വം തൂക്കിയെടുത്ത് പുറത്തു കളയുമെന്നും അവർ തുറന്നടിച്ചു. തങ്ങളുടെ പ്രക്ഷോഭം പൂർണമായും രാഷ്ട്രീയ രഹിതമാണെന്ന് ഗീതാഞ്ജലി ആങ്മോ എടുത്തുപറഞ്ഞു. ഇതിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വേർതിരിവില്ല. പാർലമെന്‍റ് എന്ന മഹത്തായ ഇടം വിദ്യാഭ്യാസത്തെ ഗൌരവമായി പരിഗണിക്കണം എന്നാണ് ആവശ്യം. രാഷ്ട്രീയ നേതാക്കൾ പ്രതീകാത്മക നിലപാടുകൾക്ക് പകരം കാര്യക്ഷമമായി പ്രവർത്തിക്കാൻ തയ്യാറാകണമെന്നും സ്വന്തം അജണ്ടകളുമായി വരുന്നവർ തനിയെ പുറന്തള്ളപ്പെടുമെന്നും അവർ മുന്നറിയിപ്പ് നൽകി.

പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയത്. അതിനിടെ പൊലീസ് രാഹുൽ ഗാന്ധിയെ ബലമായി വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുകയും അദ്ദേഹത്തിന് മുഖത്ത് പരിക്കേൽക്കുകയും ചെയ്തു.

ജന്തർ മന്തറിലെ സമര പന്തലിൽ നിന്ന് പൊലീസ് മാറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സോനം വാങ്ചുക് നിരാഹാര സമരം തുടരുകയാണ്. ദില്ലി ഹൈക്കോടതിയുടെ അനുമതിയോടെ അദ്ദേഹം താത്പര്യപ്പെട്ട ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ നിരാഹാര സമരം 26-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം അവസാനിപ്പിക്കുന്നതിനായി സോനം വാങ്ചുക് പുതിയ ആവശ്യങ്ങൾ അടങ്ങിയ കത്ത് കേന്ദ്രത്തിന് സമർപ്പിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധ ശിക്ഷാ നടപടികളും സ്വീകരിക്കില്ലെന്ന ഉറപ്പാണ് അദ്ദേഹം പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു.