മുംബൈയിൽ രണ്ട് മലയാളി നഴ്സുമാ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Mar 30, 2020, 2:10 PM IST
Highlights

ദക്ഷിണമുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചത്. എറണാകുളം, കോട്ടയം സ്വദേശിനികളാണ് രോഗം സ്ഥിരീകരിച്ച നഴ്സുമാർ.

മുംബൈ: നഗരത്തിലെ രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇരുവരുടേയും മലയാളികളടക്കമുള്ള സഹപ്രവർത്തകരെ ഐസൊലേറ്റ് ചെയ്തു. മലയാളി നഴ്സുമാരടക്കം ആകെ 12 പേർക്കാണ് മഹാരാഷ്ട്രയിൽ ഇന്നു കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 215 ആയി.

ദക്ഷിണമുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചത്. എറണാകുളം, കോട്ടയം സ്വദേശിനികളാണ് രോഗം സ്ഥിരീകരിച്ച നഴ്സുമാർ. ഇവരുടെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒരു ഡോക്ടർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഇയാൾ നിരവധി ശസ്ത്രക്രിയകൾ ചെയ്തതായി സൂചനയുണ്ട്.

അതേസമയം മഹാരാഷ്ട്രയിലെ പല ആശുപത്രികളിലും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ നൽകാതെയാണ് നഴ്സുമാരെ ജോലി ചെയ്യിപ്പിക്കുന്നതെന്ന പരാതി വ്യാപകമാണ്.  സ്രവ പരിശോന ഫലം കാത്തിരിക്കുന്ന നഴ്സുമാരെ  ജോലി ചെയ്യാൻ നിർബന്ധിച്ച സംഭവം പോലുമുണ്ടായിട്ടുണ്ട്. മോശം സൗകര്യങ്ങൾ ഒരുക്കി നഴ്സുമാരെ ഐസൊലേറ്റ് ചെയ്ത വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു. 

ആശുപത്രി മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടി ഭയന്ന് മാധ്യമങ്ങളിലൂടെ  പോലും പരാതിപറയാൻ ഭയക്കുകയാണ് മലയാളികളടക്കം നഴ്സുമാർ.  അതേസമയം സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗജന്യമാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ഇതിനിടെ അതിഥി തൊഴിലാളികളെ ഉത്തർ പ്രദേശിലേക്ക് കടത്താൻ ശ്രമിച്ച ട്രക്ക് അന്ധേരിയിൽ പൊലീസ് പിടികൂടി

click me!