'സ്വന്തം മുറ്റത്ത് നടക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു'; മോദിക്കെതിരെ ആഞ്ഞടിച്ച് ഖാർഗെ, രാജ്യതാത്പ്പര്യം അടിയറ വെച്ചെന്ന് വിമർശനം

Published : Mar 05, 2026, 02:55 PM IST
Modi - Kharge

Synopsis

മിഡിൽ ഈസ്റ്റ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി മോദി പരാജയപ്പെട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് രാജ്യതാൽപ്പര്യങ്ങളെ അടിയറ വെക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ദില്ലി: മിഡിൽ ഈസ്റ്റ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യയുടെ നയതന്ത്ര, ദേശീയ താൽപ്പര്യങ്ങൾ കേന്ദ്ര സർക്കാർ അടിയറ വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എക്സിലെ വിശദമായ പോസ്റ്റിലൂടെയാണ് പശ്ചിമേഷ്യയിലെ മോശമാകുന്ന സാഹചര്യത്തോടുള്ള സർക്കാരിന്റെ പ്രതികരണത്തെയും അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ അവസ്ഥയെയും കുറിച്ച് ഖാർഗെ ചോദ്യങ്ങൾ ഉന്നയിച്ചത്.

‘മോദി സർക്കാരിന്റെ ഈ നിലപാട് ഇന്ത്യയുടെ തന്ത്രപരവും ദേശീയവുമായ താൽപ്പര്യങ്ങളെ അപകടത്തിലാക്കുന്നതാണ്’. ഖാർഗെ കുറിച്ചു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂ 2026-ൽ പങ്കെടുത്ത ശേഷം നിരായുധരായി മടങ്ങുകയായിരുന്ന ഒരു ഇറാനിയൻ കപ്പൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വെച്ച് ടോർപ്പിഡോ ആക്രമണത്തിൽ തകർന്നിരുന്നു.

‘ഇന്ത്യയുടെ അതിഥിയായിരുന്ന ആ കപ്പലിന്റെ കാര്യത്തിൽ ഒരു ആശങ്കയോ അനുശോചനമോ അറിയിക്കാൻ പോലും സർക്കാർ തയ്യാറായില്ല. പ്രധാനമന്ത്രി മോദി നിശബ്ദനായി തുടരുകയാണ്. മഹാസാഗർ പോലുള്ള സിദ്ധാന്തങ്ങളെക്കുറിച്ചും ഇന്ത്യൻ മഹാസമുദ്രത്തിലെ 'സുരക്ഷാ ദാതാവാണ്' ഇന്ത്യയെന്നും പ്രസംഗിച്ചിട്ട് എന്ത് കാര്യം? സ്വന്തം മുറ്റത്ത് നടക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയല്ലേ നിങ്ങൾ?' എന്നും ഖാർഗെ ചോദിച്ചു.

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ നാവികരുടെ ദുരിതവും ഖാർഗെ ചൂണ്ടിക്കാട്ടി. ‘ഇന്ത്യൻ പതാകയുള്ള 38 വാണിജ്യ കപ്പലുകളിലായി 1100 നാവികരാണ് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത്. ക്യാപ്റ്റൻ ആശിഷ് കുമാർ ഉൾപ്പെടെ രണ്ട് ഇന്ത്യൻ നാവികർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്തുകൊണ്ടാണ് കടലിൽ ഒരു രക്ഷാപ്രവർത്തനമോ സഹായമോ ഏർപ്പെടുത്താത്തത്?’. ഖാർഗെ ചോദിച്ചു.

രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയെയും വ്യാപാരത്തെയും ഇത് എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ‘രാജ്യത്ത് 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും മറ്റ് ഇന്ധനങ്ങളും മാത്രമേ സ്റ്റോക്കുള്ളൂ എന്നാണ് നിങ്ങൾ പറയുന്നത്. എണ്ണവില കുതിച്ചുയരുമ്പോൾ, നമ്മുടെ ഊർജ്ജ അടിയന്തര പദ്ധതി എന്താണ്? റഷ്യൻ എണ്ണ ഇറക്കുമതി നിർത്താനുള്ള ആവശ്യം അംഗീകരിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. ഗൾഫ് രാജ്യങ്ങളുമായുള്ള മറ്റ് പ്രധാന ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിന്റെ കാര്യമോ?’. ഖാർഗെ ചോദിക്കുന്നു.

ഗൾഫ് മേഖലയിലെ ഇന്ത്യക്കാരെക്കുറിച്ച് 2026 മാർച്ച് 3-ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയും ഖാർഗെ ഓർമ്മിപ്പിച്ചു. ‘ചില ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് മന്ത്രാലയം പറയുന്നത്. ഒരു കോടി ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. മെഡിക്കൽ വിദ്യാർത്ഥികൾ സഹായം അഭ്യർത്ഥിച്ച് വീഡിയോ സന്ദേശങ്ങൾ അയക്കുന്നു. അവരുടെ സുരക്ഷ സർക്കാർ എങ്ങനെ ഉറപ്പാക്കും? പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ എന്തെങ്കിലും പദ്ധതിയുണ്ടോ?’ എന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി രാജ്യത്തിന്റെ വിദേശനയത്തിൽ വിട്ടുവീഴ്ച ചെയ്യുകയും കീഴടങ്ങുകയുമാണെന്ന് ഖാർഗെ ആരോപിച്ചു. ‘വ്യക്തമായും, മോദിജിയുടെ ഈ കീഴടങ്ങൽ രാഷ്ട്രീയപരവും ധാർമ്മികവുമാണ്! ഇത് ഇന്ത്യയുടെ പ്രധാന ദേശീയ താൽപ്പര്യങ്ങളെ ഇല്ലാതാക്കുകയും, കാലങ്ങളായി വിവിധ സർക്കാരുകൾ ശ്രദ്ധയോടെ കെട്ടിപ്പടുത്ത നമ്മുടെ വിദേശനയത്തെ തകർക്കുകയും ചെയ്യുന്നു!’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

നേരത്തെ, ശ്രീലങ്കയ്ക്ക് സമീപം യുഎസ് അന്തർവാഹിനി ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയെ മുക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൗനം’ പാലിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു. യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് യുഎസ് അന്തർവാഹിനി ഇറാനിയൻ കപ്പൽ മുക്കിയതായി സ്ഥിരീകരിച്ചത്.

ഏകദേശം 180 പേരാണ് ഇറാനിയൻ കപ്പലിൽ ഉണ്ടായിരുന്നത്. 87 മൃതദേഹങ്ങൾ കണ്ടെടുത്തതായും 32 പേരെ രക്ഷപ്പെടുത്തിയതായും ശ്രീലങ്കൻ നാവികസേന അറിയിച്ചു. രക്ഷപ്പെട്ടവരെ ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള ഗാലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എംഎസ്‍സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ എന്ത് ചെയ്തു? വിശദീകരണം തേടി ഹൈക്കോടതി; സ്വീകരിച്ച നടപടികൾ സത്യവാങ്മൂലമായി നൽകണം
ബിജെപിക്ക് മുന്നില്‍ കീഴടങ്ങിയോ ബിഹാറിന്‍റെ അതികായന്‍, പത്താമൂഴത്തില്‍ വെറും 3 മാസം മുഖ്യമന്ത്രി കസേരയില്‍; നിതീഷ് കുമാര്‍ യുഗത്തിന് വിരാമം