
ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് തന്നെ ആഘോഷങ്ങൾക്കായി ഒരുങ്ങി മല്ലികാർജുൻ ഖർഗെയുടെ വീട്. വീടിന് മുന്നിൽ അധ്യക്ഷനായി തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടുള്ള ബോർഡും പ്രത്യക്ഷപ്പെട്ടു. വീട്ടുമുറ്റത്ത് മുറ്റത്ത് വിരുന്നിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഖർഗെയുടെ വീട്ടിലേക്ക് രാവിലെ മുതൽ തന്നെ പ്രവർത്തകർ എത്തി തുടങ്ങിയിരുന്നു. രാവിലെ നേതാക്കളും എത്തി ഖർഗെയെ കണ്ടിരുന്നു. കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ് ഖർഗെയുടെ വീട്ടിൽ എത്തുകയും ആഘോഷങ്ങൾ ഒരുക്കങ്ങൾ ആരംഭിക്കുകയും ആയിരുന്നു. ഖർഗെയുടെ വിജയം ഉറപ്പെന്ന് ഗൗരവ് പറഞ്ഞു.
അതേസമയം വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. അട്ടിമറി ജയം ഉണ്ടാകുമെന്ന് തരൂർ ക്യാംപ് അവകാശപ്പെട്ടു. എത്ര വോട്ട് കിട്ടുമെന്ന് കൃത്യം പറയാനാകില്ല. അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കിയ സംഭവവുമുണ്ടായി. ഉത്തർപ്രദേശിലെ വോട്ടുകൾ പ്രത്യേകം എണ്ണണമെന്ന തരൂരിന്‍റെ ആവശ്യം അംഗീകരിച്ചു. 1200 ഓളം വോട്ടുകളാണ് യുപിയില്‍ നിന്നുള്ളത്. തെരഞ്ഞെടുപ്പ് ഫലത്തെ ഈ വോട്ടുകള്‍ ബാധിക്കുമെങ്കില്‍ മാത്രം ഈ വോട്ടുകള്‍ പിന്നീട് എണ്ണും.
പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ എഐസിസിയിൽ എത്തിക്കാൻ വൈകിയെന്നും തരൂര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണം. കേരളത്തിലെ ബാലറ്റ് പെട്ടികൾ കൊണ്ട് പോയതിൽ കൃത്യമായ വിവരം നൽകിയില്ല. തിങ്കളാഴ്ച്ച വരണാധികാരി പരമേശ്വര പെട്ടികൾ കൊണ്ട് പോകും എന്ന് അറിയിച്ചു. എന്നാൽ ഉപ വരണാധികാരിവി കെ അറിവഴകൻ ഇന്നലെയാണ് പെട്ടി കൊണ്ട് പോയതെന്നും തരൂർ വിഭാഗം പരാതിപ്പെട്ടിരുന്നു.
68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു.ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റി. 5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്..9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടക്കുമെന്നാണ് വിലയിരുത്തല്‍.തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെപ്പറ്റി ഉന്നയിച്ച പരാതികൾക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തരൂർ ക്യാമ്പിലെ പ്രമുഖ നേതാവ് സൽമാൻ സോസ് പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam