'സഖ്യത്തെ ആര് നയിച്ചാലും പ്രശ്നമില്ല, ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റും'; സോണിയയെ കണ്ട് മമത

By Web TeamFirst Published Jul 28, 2021, 5:49 PM IST
Highlights

കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു. സഖ്യത്തെ ആരുനയിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലാണ് മമത ബാനര്‍ജി.

ദില്ലി: ബിജെപിക്കെതിരായ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യനീക്കം സംബന്ധിച്ച് സോണിയ ഗാന്ധിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം നാല് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലെത്തി ആയിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു. സഖ്യത്തെ ആരുനയിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലാണ് മമത ബാനര്‍ജി. രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സഖ്യനീക്കത്തിന് ഇരുവരും പിന്തുണ അറിയിച്ചെന്നും കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാമെന്ന് വ്യക്തമാക്കിയെന്നുമാണ് വിവരം.

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ആനന്ദ് ശര്‍മ്മ എന്നിവരെ മമത ബാനര്‍ജി കണ്ടിരുന്നു. വിശാല സഖ്യത്തില്‍ അരവിന്ദ് കെജ്രിവാളിന്‍റെയും നിലപാടറിയും. ശരദ് പവാറടക്കമുള്ള നേതാക്കളുമായും മമത ബാനര്‍ജി ചര്‍ച്ച നടത്തും. ദേശീയ തലത്തിലെ സഖ്യനീക്കങ്ങളില്‍ തൃണമൂല്‍ എംപിമാരുടെ  അഭിപ്രായവും മമത ആരായും. അതേ സമയം പെഗാസെസടക്കമുള്ള  വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്  വിട്ടുനിന്നെന്നത് ശ്രദ്ധേയമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!