
കൊൽക്കത്ത: 'ഇന്ത്യ' സഖ്യത്തിലെ തർക്കവും അസ്വാരസ്യവും പരസ്യമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തി. പൊതുതിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസ് തൃണമൂൽ കോൺഗ്രസിനൊപ്പം നിൽക്കാത്ത നിലപാട് സ്വീകരിക്കുന്നു എന്ന് വ്യക്തമായതോടെ മമത ബാനർജി ഇന്ന് രൂക്ഷ വിമർശനവുമായാണ് രംഗത്തെത്തിയത്. കോൺഗ്രസിനെ കടന്നാക്രമിച്ച മമത, രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. രാഹുൽ ഗാന്ധി ദേശാടന പക്ഷിയാണെന്ന് വിമർശിച്ച മമത ബാനർജി, കോൺഗ്രസിന് എന്തിനാണ് ഇത്ര അഹന്തയെന്നും ചോദിച്ചു.
ജോഡോ യാത്ര സംസ്ഥാനത്തെത്തിയിട്ട് പോലും സഖ്യത്തിലുള്ള തന്നെ അറിയിച്ചില്ലെന്നും ബംഗാൾ മുഖ്യമന്ത്രി വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ച് തന്നെ അറിയിച്ചില്ല. അനുമതി തേടി കോൺഗ്രസ് നേതാക്കൾ ഡെറക് ഒബ്രയനെയാണ് വിളിച്ചതെന്നും മമത ബാനർജി പറഞ്ഞു. കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ ബി ജെ പിയെ യു പിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നേരിട്ട് തോല്പിക്കുകയാണ് വേണ്ടതെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആഞ്ഞടിച്ചു. രാഹുൽ ഗാന്ധിയെ കണ്ട് സി പി എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം യാത്രയ്ക്ക് ഐക്യദാർഢ്യം അറിയിച്ചതിന് പിന്നാലെയാണ് മമത ബാനർജി കോൺഗ്രസിനെ പരസ്യമായി തള്ളിയത്. പശ്ചിമ ബംഗാളിൽ കോൺഗ്രസ് - സി പി എം ധാരണയുണ്ടാകുമെന്നും ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് മമത വിമർശനം കടുപ്പിച്ചത്. വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയമാണെന്നും മമത അഭിപ്രായപ്പെട്ടു. ബംഗാളിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഇതിനിടെ ബംഗാൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് സീറ്റാണ് കോൺഗ്രസിന് സംസ്ഥാനത്ത് നൽകാമെന്ന് പറഞ്ഞതെന്നും അത് കോൺഗ്രസ് അംഗീകരിച്ചില്ലെന്നും മമത വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam