പാര്‍ട്ടി മുദ്രാവാക്യമായി ബിജെപി 'ജയ ശ്രീ റാം' ഉപയോഗിക്കുന്നു: ആരോപണവുമായി മമതാ ബാനര്‍ജി

By Web TeamFirst Published Jun 3, 2019, 9:13 AM IST
Highlights

ബിജെപി മതത്തെ രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കുന്നെന്ന്   ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. 

കൊല്‍ക്കത്ത: ബിജെപി മതത്തെ രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കുന്നെന്ന്   ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ബിജെി പ്രവര്‍ത്തകര്‍ മമതക്കെതിരെ ജയ ശ്രീ റാം വിളിച്ചതും മമത പ്രവര്‍ത്തകരോട് തട്ടിക്കയറിയതും വിവാദമായതോടെയാണ് മമതയുടെ പ്രതികരണം.  എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുദ്രാവാക്യങ്ങളുണ്ട്. ഇവ പാര്‍ട്ടി റാലികളില്‍ ഉപയോഗിക്കുന്നതിനോട് താന്‍ എതിരല്ല. 

എന്നാല്‍ മതത്തെ രാഷ്ട്രീയവുമായി കൂട്ടികുഴച്ച് ജയ് ശ്രീ റാം എന്ന മുദ്രാവാക്യം പാര്‍ട്ടി മുദ്രാവാക്യമായി ബിജെപി ഉപയോഗിക്കുന്നു. വെറുപ്പും അക്രമവും ബോധപൂര്‍വ്വം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് മമത  പറഞ്ഞു. അക്രമവും കുഴപ്പങ്ങളും സൃഷ്ടക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മമത ഓര്‍മ്മിപ്പിച്ചു.

ജയ ശ്രീ റാം വിളിച്ച  ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച മമത ബാനര്‍ജിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ജയ ശ്രീ റാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി എംപി അർജുൻ സിം​ഗ് പറഞ്ഞിരുന്നു. ജയ് ശ്രീറാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതയുടെ വസതിയിലേക്ക് അയക്കുമെന്നാണ് അർജുൻ സിം​ഗ് ശനിയാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞത്. തൃണമൂൽ കോൺ​ഗ്രസ് എംഎൽഎ ആയിരുന്ന അർജുൻ സിം​ഗ് ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലേക്ക് ചേക്കേറിയത്. 

പഞ്ചിമ ബം​ഗാളിലെ നോര്‍ത്ത് 24 പര്‍ഗണാസിൽ വച്ചാണ് മമതയ്ക്കെതിരെ ജയ് ശ്രീം റാം വിളിച്ച് ഒരുകൂട്ടം ആളുകളെത്തിയത്. രണ്ട് തവണ കാറില്‍ നിന്നിറങ്ങിയ മമത, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി. തുടർന്ന് ജയ് ശ്രീറാം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകി. സംഭവത്തിൽ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. തനിക്കെതിരെ ജയ് ശ്രീറാം വിളിച്ച ആള്‍ക്കൂട്ടത്തോട് ക്രുദ്ധയായി സംസാരിക്കുന്ന മമത ബാനര്‍ജിയുടെ വീഡിയോ പുറത്തുവന്നിരുന്നു.  

 


 

click me!