
ധർ: നൂറ് രൂപയുടെ ഗോതമ്പ് മോഷ്ടിച്ച കേസിൽ 45 വർഷമായി ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലാണ് സംഭവം. 1980 ൽ ബൽക്കാദ് ഗ്രാമത്തിലെ ബൽസമുന്ദ് കക്കദ് എന്ന സ്ഥലത്ത് വെച്ചാണ് ഇപ്പോൾ പിടിയിലായ സലീമടക്കം ഏഴ് പേരടങ്ങുന്ന സംഘം മോഷണം നടത്തിയത്. പാടത്ത് സൂക്ഷിച്ചിരുന്ന ഗോതമ്പാണ് മോഷ്ടിച്ചത്.
മോഷണം നടക്കുന്ന സമയത്ത് ഒരു ക്വിൻ്റൽ ഗോതമ്പിന് 115 രൂപയായിരുന്നു വില. അന്ന് സലിമിന് പ്രായം 20 വയസും. സലിമും ബന്ധുക്കളുമായിരുന്നു കേസിലെ പ്രതികൾ. മോഷണത്തിന് പിന്നാലെ ഇവർ നാടുവിട്ടു. ശേഷം ധർ ജില്ലയിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെ ഒരു ചെറിയ കടയായിരുന്നു ഇവരുടെ ഉപജീവനമാർഗം.
എന്നാൽ ലോങ് പെൻ്റിങ് കേസുകളിൽ അന്വേഷിച്ച് തീർപ്പുണ്ടാക്കാൻ പൊലീസ് തീരുമാനിച്ചതാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് എത്തിയത്. അന്ന് സലിമിൻ്റെ സംഘാംഗമായ ഒരാളിൽ നിന്ന് ലഭിച്ച നിർണായക വിവരമാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് നയിച്ചതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ശ്വേത ശുക്ല വ്യക്തമാക്കി. ഐപിസി 379 പ്രകാരം മോഷണ കുറ്റം ചുമത്തിയാണ് സലീമിനെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam