
ന്യൂഡൽഹി: 19കാരിയെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് തള്ളിയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവതി കഴിഞ്ഞ ദിവസം മരിച്ചതോടെ സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതിയായ യുവാവും മരണപ്പെട്ട യുവതിയും തമ്മിൽ നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നും ഇവർ തമ്മിലുള്ള തർക്കമാണ് സംഭവത്തിൽ കലാശിച്ചതെന്നും പൊലീസ് കണ്ടെത്തി.
ഡൽഹി സ്വദേശികളായ യുവതിയും യുവാവും രണ്ട് മതവിഭാഗത്തിൽപ്പെട്ടവരായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും യുവാവ് മറ്റൊരു വിവാഹം കഴിക്കാൻ പോകുന്ന വിവരം അടുത്തിടെ യുവതി അറിഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തിങ്കളാഴ്ച രാവിലെ യുവതി താമസിക്കുന്ന അഞ്ചാം നിലയിലെ വീട്ടിലേക്ക് ബുർഖ ധരിച്ച് യുവാവ് എത്തി. യുവതിയുടെ സുഹൃത്തെന്ന നിലയിലായിരുന്നു വീട്ടിലെത്തിയത്. തുടർന്ന് സംസാരത്തിനിടെ രൂക്ഷമായ തർക്കമുണ്ടായി. ഒടുവിൽ ബാൽക്കണിയിൽ നിന്ന് യുവതിയെ താഴേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ യുവതിയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
രാവിലെ 8.30ഓടെയാണ് ജ്യോതി നഗർ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. വധശ്രമത്തിന് കുറ്റം ചുമത്തി പൊലീസ് അന്വേഷണം തുടങ്ങി. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായി ശ്രമം. കഴിഞ്ഞ ദിവസം യുവതി മരിച്ചതോടെ കൊലപാതകക്കുറ്റം ചൂടി ചുമത്തി. പിന്നാലെ പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രദേശത്ത് നാട്ടുകാർ സംഘടിച്ചത് പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തു. യുവതിയുടെ കുടുംബത്തിന് നീതി വേണമെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് അയൽക്കാരും നാട്ടുകാരും പ്രദേശത്ത് പ്രതിഷേധിച്ചെങ്കിലും കൂടുതൽ പൊലീസ് സംഘമെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
യുവാവ് ബോധപൂർവം കൊലപ്പെടുത്തിയതാണെന്നും വധശിക്ഷ നൽകണമെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ ബന്ധുക്കളുടെയും അയൽക്കാരുടെയും മറ്റ് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam