
മുംബൈ: യുവതിയോട മറാഠിയിൽ സംസാരിക്കണമെന്ന് വാശി പിടിച്ച് തര്‍ക്കിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു. യുവതിയോട് മഹാരാഷ്ട്രയിൽ താമസിക്കുന്ന നിങ്ങൾ മറാഠി സംസാരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഡെലിവറി ജീവനക്കാരനോട് മറാഠി സംസാരിച്ചില്ലെങ്കിൽ പണം തരില്ലെന്ന ഡിമാൻഡ് വച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ വീഡിയോ.
മറാഠിയിൽ സംസാരിക്കണമെന്ന് നിർബന്ധിക്കുന്ന പുരുഷനോട്, തനിക്ക് ഭാഷ അറിയില്ലെന്നും സംസാരിക്കാൻ നിർബന്ധിക്കരുതെന്നു യുവതി പറയുന്നു. "എനിക്ക് മറാഠി അറിയില്ല. ഞാൻ സംസാരിക്കില്ല. എനിക്കത് അറിയില്ലെങ്കിൽ ഞാൻ എങ്ങനെ സംസാരിക്കും?" എന്നായിരുന്നു അവര്‍ ചോദിച്ചത്. ഭാഷ അറിയാതെ എങ്ങനെ മഹാരാഷ്ട്രയിൽ താമസിക്കുന്നു എന്നായി പുരുഷന്റെ ചോദ്യം.
"ഞാൻ എന്റെ ഇഷ്ടത്തിന് താമസിക്കുന്നു. ഇത് എന്റെ സ്വന്തം വീടാണ്" എന്ന് യുവതി പറഞ്ഞു. ഗ്രാമം എവിടെയാണെന്നായി അടുത്ത ചോദ്യം. "എന്റെ നാട് എവിടെയാണെങ്കിലും ആയിക്കോട്ടെയെന്ന് അവൾ മറുപടി നൽകി. വീണ്ടും മറാഠിയിൽ സംസാരിക്കാൻ നിര്‍ബന്ധിച്ചപ്പോൾ, 'ഞാൻ സംസാരിക്കില്ല, താങ്കൾ എന്ത് ചെയ്യും, ഞാൻ ഏത് ഭാഷയിൽ സംസാരിക്കണം എന്നത് എന്റെ ഇഷ്ടമാണ്, എന്റെ നാവ് എന്റെ ഇഷ്ടം." എന്ന് യുവതി മറുപടി നൽകുന്നു.
മൂന്ന് ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. സ്ത്രീയുടെ ധൈര്യത്തെ നിരവധി പേര്‍ പ്രശംസിച്ചു. ഭാഷയുടെ പേരിലുള്ള ഈ ഉപദ്രവത്തെ ശക്തമായ ഭാഷയിലാണ് സോഷ്യൽ മീഡിയ അപലപിക്കുന്നത്. അതേസമയം, ഭാഷ പ്രധാനമാണ്, പക്ഷേ ഇങ്ങനെ ഉപദ്രവിക്കാൻ പാടില്ല എന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു. ഭാഷാപരമായ അസഹിഷ്ണുതയിലൂടെ നമ്മൾ മുന്നോട്ട് പോയാൽ, നമ്മുടെ രാജ്യത്തിനകത്ത് തന്നെ അദൃശ്യമായ അതിർത്തികൾ സൃഷ്ടിക്കാൻ ഇത് കാരണമാകുമെന്ന് പറയുന്നു മറ്റൊരാൾ. മതപരവും ജാതീയവും രാഷ്ട്രീയപരവുമായ ഭിന്നതകളാൽ ബുദ്ധിമുട്ടുന്ന ഒരു രാജ്യത്ത് നമുക്ക് കൂടുതൽ വിഭജനം ആവശ്യമുണ്ടോ? വാക്കുകൾ നമ്മെ ഒന്നിപ്പിക്കണം, ഭിന്നിപ്പിക്കരുത് എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam