
അഹമ്മദാബാദ്: മകളെ രക്ഷിക്കാൻ ഇടുങ്ങിയ കുഴൽക്കിണറിലേക്ക് എടുത്തുചാടി അച്ഛൻ. അഹമ്മദാബാദിലെ ചന്ദ്ലോദിയയിലാണ് സംഭവം. 19കാരിയായ മകൾ വെള്ളം നിറഞ്ഞുകിടക്കുന്ന കുഴൽക്കിണറിലേക്ക് വീണതിന് പിന്നാലെയാണ് 45കാരനായ പിതാവ് രാജേഷ് സൈനിയും കിണറിലേക്ക് ചാടിയത്. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഇരുവരെയും കരക്കെത്തിച്ചു.
ഈ പ്രദേശത്ത് ഗാർഡനർ ജോലി ചെയ്യുകയായിരുന്നു കുടുംബം. കഴിഞ്ഞ ദിവസം ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. അഞ്ചടി വിസ്താരവും 60 അടിയോളം താഴ്‌ചയുള്ളതുമാണ് കിണർ. അഞ്ജലി വീണതിന് പിന്നാലെ എന്ത് വിലകൊടുത്തും മകളുടെ ജീവൻ രക്ഷിക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് അച്ഛൻ രാജേഷും കിണറിലേക്ക് ചാടിയത്.
വെള്ളംനിറഞ്ഞ കിണറ്റിൽ നിന്ന് പുറത്തുകടക്കാൻ ഇരുവർക്കും സാധിച്ചില്ല. ഓടിക്കൂടിയ നാട്ടുകാർ ശ്രമിച്ചിട്ടും ഇവരെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. നവരംഗ്‌പുര ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേനാംഗമായ ഒരാൾ കിണറിലേക്ക് ഇറങ്ങി ഓരോരുത്തരെയായി മുകളിലേക്ക് കയറ്റുകയായിരുന്നു.
കിണറിൽ നിന്ന് പുറത്തെത്തിച്ച അഞ്ജലിയെയും രാജേഷിനെയും സോല സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസും അന്വേഷണം നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam