പ്രളയത്തിൽ കാണാതായി; ആറ് വർഷങ്ങൾക്ക് ശേഷം അയാൾ തിരികെയെത്തി; അമ്പരപ്പ്

By Web TeamFirst Published Jan 3, 2020, 11:18 PM IST
Highlights

ചമോലി ജില്ലയിലെ ​ഗോപേശ്വറിലെ വൃദ്ധമന്ദിരത്തിൽ നിന്നാണ് പൊലീസ് അൻസാരിയെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇവിടുത്തെ അന്തേവാസിയായിരുന്നു ഇയാൾ. 

കേദാർനാഥ്: അയാൾ മരിച്ചെന്നാണ് വീട്ടുകാരെല്ലാവരും കരുതിയത്, ജമീൽ അഹമ്മദ് അൻസാരി എന്ന അറുപത്തിരണ്ട് വയസ്സുള്ള വൃദ്ധൻ. എന്നാൽ ആറ് വർഷങ്ങൾ‌ക്ക് ശേഷം വിധി അയാളെ വീണ്ടും കുടുംബാം​ഗങ്ങൾക്കൊപ്പമെത്തിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി ഉത്തരാഖണ്ഡ‍് പൊലീസ് രൂപീകരിച്ച  ഓപ്പറേഷൻ സ്മൈൽ ആണ് അൻസാരിയെ തിരികെയെത്തിച്ചത്. 2013ൽ കേദാർനാഥിലുണ്ടായ വെള്ളപ്പൊക്കം നിരവധി ജീവനുകൾ അപഹരിച്ചിരുന്നു. അതിലൊരാളായി അൻസാരിയും ഉണ്ടായിരുന്നു എന്നായിരുന്നു വീട്ടുകാരുടെ ധാരണ. 

ചമോലി ജില്ലയിലെ ​ഗോപേശ്വറിലെ വൃദ്ധമന്ദിരത്തിൽ നിന്നാണ് പൊലീസ് അൻസാരിയെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇവിടുത്തെ അന്തേവാസിയായിരുന്നു ഇയാൾ. സ്വന്തം നാടായ സീതാർ​ഗഞ്ചിലേക്ക് തിരികെ വരാൻ പണമില്ലാത്തത് കൊണ്ടാണ് അയാൾ അവിടെത്തന്നെ താമസിക്കാമെന്ന് തീരുമാനിച്ചത്. അൻസാരിയുടെ കുടുംബാം​ഗങ്ങളെ കണ്ടത്താൻ പൊലീസ് ഉദ്യോ​ഗസ്ഥരാണ് സഹായിച്ചത്. അവർ ഇയാളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ചിത്രം പ്രചരിച്ചതിനെ തുടർന്ന് അൻസാരിയുടെ മരുമകൻ ഇയാളെ തിരിച്ചറിയുകയായിരുന്നു. 

''തിരികെ വരാൻ എന്റെ കൈവശം പണമില്ലായിരുന്നു. പ്രളയം വരുന്ന സമയത്ത് ഞാൻ നിർമ്മാണത്തൊഴിലാളിയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ വൃദ്ധസദനത്തിലാണ് താമസം. എന്റെ കുടുംബത്തിലേക്ക് തിരികെ വരാൻ സാധിക്കുമെന്ന് ഞാൻ കരുതിയതേയില്ല. തിരിച്ചെത്തിയതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാനിനി എങ്ങോട്ടും പോകുന്നില്ല.'' അൻസാരി പറയുന്നു. 

ജനുവരി ഒന്നിനാണ് അൻസാരി വീട്ടിൽ തിരികെയെത്തിയത്. ഭാര്യ മോബിൻ അൻസാരിയും മൂത്ത മകനും ​ഗോപേശ്വറിലെത്തി ഇയാളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ''ഞാൻ അദ്ദേഹത്തെ എല്ലായിടത്തും അന്വേഷിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പ്രളയത്തിലാണ് അദ്ദേഹത്തെ കാണാതാകുന്നത്. പൊലീസ് ഫോട്ടോ പരസ്യപ്പെടുത്തിയപ്പോൾ ഒരു ബന്ധുവാണ് ഞങ്ങളെ വിവരമറിയിച്ചത്. അദ്ദേഹത്തെ അന്വേഷിക്കാൻ ഞങ്ങൾ ധാരാളം പണം ചെലവാക്കി‌യിരുന്നു.'' അൻസാരിയുടെ ഭാര്യ മൊബിൻ അൻസാരി പറഞ്ഞു.

click me!