
പാൽഘർ: ഡല്‍ഹി ക്രൈം ബ്രാഞ്ച് ഓഫിസര്‍ എന്ന വ്യാജേന മാട്രിമോണി സൈറ്റില്‍ വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മാട്രിമോണി സൈറ്റ് വഴി നിരവധി സ്ത്രീകളെയാണ് ഇയാള്‍ കബളിപ്പിച്ചത്. ഡല്‍ഹി ക്രൈംബ്രാഞ്ച് ഓഫീസര്‍ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് ഹിമാന്‍ഷു എന്ന 26 കാരനെ അഹമ്മദാബാദില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 12 ലധികം സ്ത്രീകളെയാണ് ഓരേ രീതിയില്‍ ഇയാള്‍ കബളിപ്പിച്ചത്. ഡല്‍ഹി ക്രൈംബ്രാഞ്ചിന്‍റെ സൈബര്‍ സെക്യൂരിറ്റി സെല്ലിലെ ഉദ്യോഗസ്ഥന്‍ എന്നാണ് ഹിമാന്‍ഷു സ്വയം പരിചയപ്പെടുത്തിയിരുന്നത്. മാട്രിമോണി സൈറ്റില്‍ പരിചയപ്പെടുന്ന സ്ത്രീകള്‍ക്കെല്ലാം ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. 12 ലധികം സ്ത്രീകള്‍ ഇങ്ങനെ കബളിപ്പിക്കപ്പെട്ടപ്പോള്‍ അതിലൊരാള്‍ പരാതിയുമായി രംഗത്തെത്തി. അതോടെയാണ് ഹിമാന്‍ഷുവിന്‍റെ നാടകം പൊളിഞ്ഞത്.
പരാതിക്കാരിയെ പല ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടുപോയ് പീഡിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ വ്യാജ വജ്രം നല്‍കി പറ്റിക്കുകയും ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
Read More: സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം, ഒടുവില്‍ തട്ടിപ്പ് പുറത്തായി; യുവാവ് അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം