'അന്ന് പാരീസിൽ സംഭവിച്ചത് നടക്കും'; തെരുവുനായകളെ കൂട്ടത്തോടെ ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിനെതിരെ മനേക ഗാന്ധി

Published : Aug 13, 2025, 08:49 AM IST
Maneka Gandhi against moving stray dogs to shelters

Synopsis

പ്രായോഗികമല്ലാത്തതും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഹാനികരവുമായ നടപടിയാണിതെന്ന് മനേക ഗാന്ധി. 

ദില്ലി: രാജ്യതലസ്ഥാനത്ത് നിന്ന് എല്ലാ തെരുവ് നായകളെയും ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മുൻ കേന്ദ്ര മന്ത്രിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധി. ദില്ലി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളിൽ നിന്ന് എല്ലാ തെരുവ് നായകളെയും ഉടൻ മാറ്റാൻ തിങ്കളാഴ്ചയാണ് സുപ്രിംകോടതി ഉത്തരവിട്ടത്. പ്രായോഗികമല്ലാത്ത നിർദേശമാണിതെന്നും മേഖലയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാണെന്നും മനേക ഗാന്ധി പ്രതികരിച്ചു. നായകളെ മാറ്റിക്കഴിഞ്ഞാൽ കുരങ്ങുകൾ നിലത്തിറങ്ങും. ഇത് തന്‍റെ സ്വന്തം വീട്ടിൽ സംഭവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. 1880-കളിൽ പാരീസിൽ എന്താണ് സംഭവിച്ചതെന്നും മനേക ഗാന്ധി വിശദീകരിച്ചു. അവർ നായകളെയും പൂച്ചകളെയും മാറ്റിയപ്പോൾ, നഗരം എലികളാൽ നിറഞ്ഞെന്നാണ് മനേക ഗാന്ധി പറഞ്ഞത്.

1800കളിൽ തെരുവ് നായകൾ കാരണം പാരീസിൽ പേവിഷബാധ വർധിക്കുന്നതായി കണ്ടെത്തി. പാരീസിലെ തെരുവുകളിൽ നായകൾ അലഞ്ഞുതിരിഞ്ഞു നടന്നു. തെരുവ് നായകൾ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഭരണകൂടം കണക്കാക്കി. നായകളെയും പൂച്ചകളെയും വലിയ തോതിൽ കൊന്നൊടുക്കി. പാരീസിനെ കൂടുതൽ സുരക്ഷിതമാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ തെരുവുകളിൽ നായകളും പൂച്ചകളും ഇല്ലാതായതോടെ നഗരത്തിൽ എലികളുടെ എണ്ണം പെട്ടെന്ന് വർദ്ധിച്ചെന്നും മനേക ഗാന്ധി പറഞ്ഞു.

നായപ്രേമികള്‍ക്കായി കുട്ടികളെ ബലിയർപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ദില്ലിയിലെയും എൻസിആര്‍ മേഖലയിലെയും എല്ലാ തെരുവ് നായകളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കണമെന്നും ഈ നടപടി തടയുന്ന ഏതൊരു സംഘടനയും കർശനമായ നടപടി നേരിടേണ്ടിവരുമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. നായകളുടെ കടിയേറ്റുള്ള മരണം കൂടി വരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്രത്തിൽ നിന്നുള്ള വാദങ്ങൾ മാത്രമേ കേൾക്കൂ എന്നും നായ പ്രേമികളുടെയോ മറ്റേതെങ്കിലും കക്ഷിയുടെയോ ഹർജികൾ ഈ വിഷയത്തിൽ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.

പൊതുതാൽപ്പര്യത്തിന് വേണ്ടിയാണ് ചെയ്യുന്നത്. അതിനാൽ, ഒരു തരത്തിലുള്ള വികാരങ്ങളും ഇതിൽ ഉൾപ്പെടരുത്. എത്രയും വേഗം നടപടിയെടുക്കണമെന്നും ജസ്റ്റിസ് പർദിവാല ആവശ്യപ്പെട്ടു. രാജ്യ തലസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും നായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നാണ് കോടതി ഉത്തരവ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ