
മംഗ്ലൂരു: മംഗ്ലൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട് ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടന രംഗത്തെത്തി. മംഗ്ലൂരു പൊലീസിന് സംഘടനയുടെ പേരിൽ സ്ഫോടനത്തിന്റെ അവകാശവാദം അറിയിച്ച് കൊണ്ട് കത്ത് ലഭിച്ചു. മംഗ്ലൂരു മഞ്ജുനാഥ ക്ഷേത്രത്തിലാണ് സ്ഫോടനം നടത്താൻ ഉദ്ദേശിച്ചിരുന്നതെന്ന് കത്തിൽ പറയുന്നു. എന്നാൽ ഈ സംഘടനയെ കുറിച്ചു കൂടുതൽ അറിയില്ലെന്ന് പോലീസ് പറയുന്നു.
മംഗ്ലൂരുവില്‍ വലിയ സ്ഫോടനമാണ് ലക്ഷ്യമിട്ടതെന്നാണ് സംഭവത്തിൽ പൊലീസിന്റെ കണ്ടെത്തൽ. മംഗ്ലൂരു നാഗൂരി ബസ് സ്റ്റാന്റില്‍ വന്‍ സ്ഫോടനത്തിനായിരുന്നു നീക്കമെന്നാണ് പൊലീസ് കണ്ടെത്തൽ. അതിനിടെയാണ് ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ അവകാശവാദവുമായി രംഗത്ത് വന്നത്. മൈസൂരുവില്‍ വെച്ചാണ് പ്രഷര്‍ കുക്കര്‍ ബോംബ് ഷാരിഖും സംഘവും നിര്‍മ്മിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ബസ്സില്‍ മംഗ്ലൂരുവിലെത്തി. തുടര്‍ന്ന് ഓട്ടോയില്‍ വാടക വീട്ടിലേക്ക് പോകുമ്പോഴാണ് അപ്രതീക്ഷിതമായി സ്ഫോടനം സംഭവിച്ചതും വിവരം പൊലീസ് അറിഞ്ഞതും. ഈ ഓട്ടോ സ്ഫോടനം നടന്നില്ലായിരുന്നെങ്കില്‍ നാഗൂരി സ്റ്റാന്‍ഡില്‍ വലിയ സ്ഫോടനത്തോടെ ചിത്രം മറ്റൊന്നായേനെയെന്നും പൊലീസ് പറയുന്നു.
ഷാരീഖിന് വ്യാജ സിംകാര്‍ഡ് നല്‍കിയ ആള്‍ അടക്കം 5 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലെന്നാണ് പൊലീസ് നിഗമനം. എസ്ഐടിയും എന്‍ഐഎയും കൊച്ചി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൊച്ചിയിലും മധുരയിലുമായാണ് ആസൂത്രണം നടന്നതെന്നാണ് പൊലീസ് നിഗമനം. ഓട്ടോ സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഷാരീഖും സംഘവും ദിവസങ്ങളോളം കൊച്ചിയിലും മധുരയിലും തങ്ങി. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും പ്രതികള്‍ക്ക് സഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. മധുരയിലെ ലോഡ്ജില്‍ വച്ച് സെപ്തംബറില്‍ തന്നെ മംഗ്ലൂരു സ്ഫോടനത്തിനുള്ള ആസൂത്രണം നടത്തിയിരുന്നു. ഷിമോഗയ്ക്ക് സമീപം തുംഗ നദിക്കരയില്‍ നട്ടുച്ചയ്ക്ക് ട്രയല്‍ നടത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam