
മംഗളൂരു: വെള്ളിയാഴ്ച കാണാതായ അഡയാര്‍ സ്വദേശിനിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തി.മംഗളൂരു നേത്രാവതി നദിയില്‍ ഹരകേല കടവിന് സമീപത്താണ്, അഡയാര്‍ സ്വദേശി നാഗരാജിന്റെ ഭാര്യ ചൈത്ര (30), ഒരു വയസുകാരന്‍ മകന്‍ ദിയാന്‍ഷ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ചൈത്രയെയും കുഞ്ഞിനെയും കാണാതായിയെന്ന നാഗരാജിന്റെ പരാതി പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് യുവതിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പൊലീസ് പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയാണ്, ഒരു സ്ത്രീയും കുഞ്ഞും ഹരകേല പാലത്തിന് മുകളിലൂടെ നടന്ന് പോകുന്നത് കണ്ടെന്ന് പൊലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസാണ് രാത്രി എട്ടുമണിയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മംഗളൂരു റൂറല്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാളായിരുന്നു. ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഭവമെന്ന് ചൈത്രയുടെ ബന്ധുക്കള്‍ പറഞ്ഞു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അല്ലെങ്കില്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 2552056.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam