
മംഗളുരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. വയനാട് പുൽപ്പള്ളി സ്വദേശിയായ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ കർണാടക പൊലീസും കേരള പൊലീസും വിളിച്ചറിയിച്ചത് പ്രകാരം സഹോദരൻ മംഗളുരുവിലേക്ക് തിരിച്ചു. രാത്രി ഒരു മണിയോടെ സഹോദരൻ മംഗളുരുവിലെത്തും. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാൾ എന്നാണ് കുടുംബം പറയുന്നത്. ഇയാൾക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. എങ്കിലും വല്ലപ്പോഴും ഇയാൾ വീട്ടിലേക്ക് വരാറുണ്ടായിരുന്നു.
കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ മർദ്ദിച്ചത്. നടന്നത്. ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് സംഭവം.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ 19 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. കുടുപ്പു സ്വദേശി ടി സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോൾ അഷ്റഫിൻ്റെ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. വെൻലോക്ക് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തുടർച്ചയായ മർദ്ദനമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതായും കണ്ടെത്തി. കുടുപ്പു സ്വദേശി ദീപക് കുമാറെന്ന 33 കാരൻ്റെ പരാതിയിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam