
ദില്ലി: മണിപ്പൂര്‍ കലാപത്തിലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. സിബിഐ അന്വേഷിക്കുന്ന കൂട്ടബലാത്സക്കേസുകളുടെ മേല്‍നോട്ടത്തിന് മുൻ മഹാരാഷ്ട്ര ഡിജിപി ദത്താത്രേയ പട്സാല്‍ക്കറിനെയും കോടതി നിയമിച്ചു. നിയമവാഴ്ചയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മണിപ്പൂർ കലാപത്തിലും അന്വേഷണത്തിലും അതിനിർണ്ണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് സുപ്രീംകോടതി. സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടല്‍. മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചത്. മുൻ ജഡ്ജിമാരായ ഗീത മിത്തൽ, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരും. ഇതുസംബന്ധിച്ച റിപ്പോർട്ട് സമിതി കോടതിക്ക് സമർപ്പിക്കും. സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള സംഘത്തിനൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. വിവിധ സംസ്ഥാന പൊലീസുകളിൽ നിന്നായി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും ഇവർ.
Also Read: മകളെ ശല്യം ചെയ്തത് വിലക്കി; പ്രതികാരം, പാമ്പിനെ കൊണ്ട് ഗൃഹനാഥനെ കൊല്ലിക്കാൻ ശ്രമം, പ്രതി പിടിയിൽ
അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതല മുൻ മഹാരാഷ്ട്ര ഡിജിപി ദത്താത്രയ് പദ്സാൽഗിക്കറിനാണ്. ഇദ്ദേഹം സുപ്രീംകോടതിക്ക് അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. സിബിഐ അന്വേഷിക്കാത്ത 42 കേസുകൾക്കായി പ്രത്യേക സംഘത്തെയും നിയോഗിക്കും. ഇതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രാലയം നിയമിക്കണം. മണിപ്പൂരിന് പുറത്തുള്ള ആറ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് ഈ സംഘങ്ങളുടെ മേൽനോട്ട ചുമതല. സംഘർഷം നിയന്ത്രിക്കാൻ പക്വമായ ഇടപെടലാണ നടത്തിയതെന്ന് വാദിച്ച കേന്ദ്രം സർക്കാർ ഒന്നും ചെയ്തില്ലെന്ന് വരുത്തിതീർക്കാൻ ചിലർ ശ്രമിക്കുന്നതായുള്ള ആരോപണവും കോടതിയിൽ ഉയർത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam