അതിർത്തിയിൽ വീരമൃത്യു വരിച്ച സൈനികർക്ക് നീതി ഉറപ്പാക്കണം: പ്രധാനമന്ത്രിക്ക് മൻമോഹൻ സിംഗിന്‍റെ കത്ത്

By Web TeamFirst Published Jun 22, 2020, 10:23 AM IST
Highlights

അതിർത്തിയിലെ പ്രശ്നത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണം. ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പുറത്തുവിടരുത്. ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണ് ഇപ്പോൾ വേണ്ടത്

ദില്ലി: ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നീതി ഉറപ്പാക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ വാക്കുകൾ മറയാക്കാൻ ചൈനയെ അനുവദിക്കരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

"അതിർത്തിയിലെ പ്രശ്നത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണം. ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പുറത്തുവിടരുത്. ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണ് ഇപ്പോൾ വേണ്ടത്. കള്ളപ്രചാരണം നയതന്ത്രത്തിന് പകരമാവില്ലെന്നും മൻമോഹൻ കത്തിൽ പറഞ്ഞു."

"രാജ്യത്തിന് വേണ്ടിയാണ് ധീര സൈനികർ ജീവത്യാഗം ചെയ്തത്. അവരുടെ വീരമൃത്യു വെറുതെയാകരുത്. സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനങ്ങൾ ചരിത്രപരമായിരിക്കും. തന്റെ വാക്കുകൾ എന്ത് മാറ്റമാണ് രാജ്യസുരക്ഷയിലും അതിർത്തി വിഷയത്തിലും നയതന്ത്രത്തിലും ഉണ്ടാക്കുകയെന്ന് പ്രധാനമന്ത്രി മനസിലാക്കണം."

"ചൈന പലപ്പോഴായി ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികളും മറികടക്കാൻ സാധിക്കുന്ന വിധത്തിൽ സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണം. പ്രധാനമന്ത്രിയുടെ വാക്കുകൾ ചൈനയ്ക്ക് ആയുധമാകരുത്."

"സാഹചര്യത്തിനൊത്ത് ഉയർന്ന് സർക്കാർ പ്രവർത്തിക്കണം. കേണൽ സന്തോഷ് ബാബുവിന്റെയും ജവാന്മാരുടെയും ജീവത്യാഗത്തിന് നീതി ഉറപ്പാക്കണം. ഇതിൽ ഉണ്ടാകുന്ന ഏത് തരത്തിലുള്ള കുറവും ജനങ്ങളുടെ വിശ്വാസത്തോട് ചെയ്യുന്ന വഞ്ചനയായിരിക്കു"മെന്നും അദ്ദേഹം പറഞ്ഞു.

click me!