മാവോയിസ്റ്റ് നേതാവ് രമണ്ണ ഹൃദയാഘാതത്തെ തുട‍ര്‍ന്ന് മരിച്ചു

By Web TeamFirst Published Dec 10, 2019, 10:05 AM IST
Highlights
  • ഇദ്ദേഹത്തിന്റെ തലയ്ക്ക് 40 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്
  • സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗവും ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു

റായ്പൂര്‍: രാജ്യത്തെ പ്രമുഖ മാവോയിസ്റ്റ് നേതാവ് രമണ്ണ അന്തരിച്ചു. ഛത്തീസ്‌ഗഡിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുട‍ര്‍ന്നായിരുന്നു മരണം. മാവോയിസ്റ്റ് നേതാക്കളിൽ രണ്ടാമനാണ് രമണ്ണ. തെലങ്കാന സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് രഘുനാഥ് ശ്രീനിവാസ് എന്നാണ്. ഛത്തീസ്ഗഡിലെ ബസ്‌ത‍ര്‍ വനത്തിനകത്ത് വച്ചായിരുന്നു മരണം. 56 വയസായിരുന്നു.

ഇദ്ദേഹത്തിന്റെ തലയ്ക്ക് 40 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റിയുടെയും സെക്രട്ടറിയായിരുന്നു. 

തെലങ്കാനയിലെ മദ്ദൂര്‍ മണ്ഡലത്തിലെ ബെക്കൽ സ്വദേശിയാണ് ഇദ്ദേഹം. മാവോയിസ്റ്റുകളുടെ ബസ്‌തറിലെ കിസ്‌താരാം ഏരിയ കമ്മിറ്റി സെക്രട്ടറി സോധി ഇദിമി ആണ് ഭാര്യ. ഇവരുടെ മകനായ രഞ്ജിത്ത് എന്നറിയപ്പെടുന്ന ശ്രീകാന്ത് പീപ്പിൾസ് ലിബറേഷൻ ഗറില്ല സൈന്യത്തിലെ അംഗമാണ്. ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ നിരവധി ഏറ്റുമുട്ടലുകളുടെ നേതൃത്വം വഹിച്ചത് രമണ്ണയായിരുന്നു. 

ദന്തേവാഡയിലെ ചിന്താൽനറിൽ 76 സിആ‍ര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട 2010 ഏപ്രിൽ ആറിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. 2014 മാര്‍ച്ച് 11 ന് സുക്മ ജില്ലയിലെ ജീറും നുല്ലാ ജില്ലയിൽ രമണ്ണയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ 16 സുരക്ഷാ ജീവനക്കാര്‍ക്കാണ് ജീവൻ നഷ്ടമായത്. 2017 ഏപ്രിലിൽ സുക്മ ജില്ലയിലെ ബുര്‍കപാലിൽ 25 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇയാളായിരുന്നു.

click me!