
ദില്ലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെയുള്ള ബലാത്സംഗത്തെ വിവാഹം ചെയ്തെന്ന കാരണം ന്യായീകരിക്കുന്നില്ലെന്ന് ദില്ലി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രായപൂർത്തിയാകാത്തയാളുടെ സമ്മതം നിയമപരമായി അപ്രസക്തവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ പ്രതി വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ടു. എന്നാൽ വിവാഹം കഴിച്ചത് ബലാത്സംഗത്തെ ന്യായീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പെൺകുട്ടിയുമായി ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നതെന്ന് പ്രതി വാദിച്ചു. എന്നാൽ സംഭവസമയത്ത് പെൺകുട്ടി പ്രായപൂർത്തിയാകാത്തതും 15 വയസ്സിന് താഴെയുള്ളതുമായതിനാൽ കുറ്റത്തെ ന്യായീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് അനൂപ് കുമാർ മെൻദിരട്ട ഉത്തരവിൽ പറഞ്ഞു. പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗികബന്ധം നിഷിദ്ധമാണെന്നും നിയമം അത്തരം ബന്ധത്തെ കുറ്റമായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; മലയാളി യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി
ദില്ലി: വിവാഹ വാദ്ഗാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിയായ ലത്തീഫ് മുര്‍ഷിദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കീഴടങ്ങിയില്ലെങ്കില്‍ പിടികൂടി തൊടുപുഴ കോടതിയില്‍ ഹാജരാക്കണമെന്ന് പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് മാര്‍ച്ച് മൂന്നിനാണ് അറസ്റ്റിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി തൊടുപുഴ സ്വദേശിയായ മെഡിക്ല‍് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെന്നതായിരുന്നു കേസ്. റിമാന്‍റിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം നേടി ലത്തീഫ് മുര്‍ഷിദ് പുറത്തിറങ്ങി. തുടര്‍ന്ന് കേസില്‍ നിന്ന് പിന്‍മാറാന്‍ ഭീക്ഷണിപ്പെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഫോണ്‍ രേഖകളും വാട്‍സ്ആപ്പ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി ഇയാളുടെ റദ്ദാക്കി ഉത്തരവിറക്കിയത്. പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ മുമ്പ് ജാമ്യം നല്‍കിയതും ജാമ്യം റദ്ദാക്കുന്നതിന് കാരണമായി. ഇതിനെതിരെ പ്രതിയായ ലത്തീഫ് മുര്‍ഷിദ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചു. ഉടന്‍ തോടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങനാണ് നിര്‍ദ്ദേശം.
അതേസമയം, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ പോലും തൊടുപുഴ പൊലീസ് തയാറായില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. സുപ്രീംകോടതിയില്‍ ആപ്പീല്‍ നല്‍കുന്നതുവരെ പൊലീസ് മൗനം പാലിച്ചുവെന്നും ഇവര്‍ ആരോപണമുന്നയിക്കുന്നുണ്ട്. അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.