
ഇംഫാൽ: മണിപ്പൂരിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടത്തിയ വമ്പൻ റെയിജിൽ എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പൊലീസ്. ഇന്നലെയും ഇന്നുമായി 4 മലയോര ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് വൻ ആയുധവേട്ട. പൊലീസും അസം റൈഫിൾസും സൈന്യവും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടക ശേഖരം പിടിയിലായത്. പിടിച്ചെടുത്തവയിൽ എ കെ 47 സീരീസിലുള്ളതും 21 ഇൻസാസ് റൈഫിളുകളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. പരിശോധനകൾ തുടരുമെന്നും പൊലീസ് വ്യക്തമാക്കി.
മണിപ്പൂരിലെ മലയോര ജില്ലകളിൽ നടന്ന വൻ സുരക്ഷാ ഓപ്പറേഷനിലാണ് 203 ലധികം ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചത്. ജൂലൈ 3 ന് അർദ്ധരാത്രി മുതൽ ജൂലൈ 4 ന് രാവിലെ വരെ നടന്ന ഓപ്പറേഷനിൽ മണിപ്പൂർ പൊലീസ്, അസം റൈഫിൾസ്, ഇന്ത്യൻ ആർമി, കേന്ദ്ര സായുധ പൊലീസ് സേന എന്നിവയുടെ സംയുക്ത ടീമുകളാണ് പങ്കെടുത്തത്. ടെങ്‌നൗപാൽ, കാങ്‌പോക്പി, ചന്ദേൽ, ചുരാചന്ദ്‌പൂർ ജില്ലകളിലെ സംശയാസ്പദമായ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. 21 ഇൻസാസ് റൈഫിളുകൾ, 11 എ കെ. സീരീസ് റൈഫിളുകൾ, 26 സെൽഫ് ലോഡിങ് റൈഫിളുകൾ, രണ്ട് സ്നൈപ്പർ റൈഫിളുകൾ, മൂന്ന് കാർബൈനുകൾ, 17 .303 റൈഫിളുകൾ, മൂന്ന് എം 79 ഗ്രനേഡ് ലോഞ്ചറുകൾ, 30 ഐ ഇ ഡി കൾ, 10 ഗ്രനേഡുകൾ, 109 വിവിധ തരം വെടിക്കോപ്പുകൾ എന്നിവ പിടിച്ചെടുത്തതായി മണിപ്പൂർ പൊലീസ് ഡയറക്ടർ ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
2023 മെയ് 3 മുതൽ മണിപ്പൂരിൽ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷങ്ങൾ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുക്കുന്നതിനായി സുരക്ഷാ സേനകൾ തുടർച്ചയായി തിരച്ചിൽ ഓപ്പറേഷനുകൾ നടത്തിവരികയാണ്. പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് മണിപ്പൂർ പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അനധികൃത ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സെൻട്രൽ കൺട്രോൾ റൂമിലോ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനുള്ള സുരക്ഷാ സേനകളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന പരിശോധനകളെന്നും പൊലീസ് വ്യക്തമാക്കി.