
ദുംക: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കിയതിന് അധ്യാപകനെയും സ്കൂള്‍ സ്റ്റാഫിനെയും മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ഷെഡ്യൂള്‍ഡ് ട്രൈബ് റെസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗോപീകന്ധര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സുമന്‍ കുമാര്‍ എന്ന അധ്യാപകനും സോനൊറാം ചൗരേ എന്ന സ്റ്റാഫിനുമാണ് മര്‍ദ്ദനമേറ്റത്. പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ മാർക്കിന്റെ പേരിൽ ഒരു കൂട്ടം വിദ്യാർത്ഥികള്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിനിടെ വിദ്യാർത്ഥികള്‍ കസേരയും തകർത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവമറിഞ്ഞയുടന്‍ ഗോപീകന്ധര്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ അനന്ത് ഝായും ഗോപീകന്ധര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നിത്യാനന്ദ് ഭോക്തയും സ്കൂളിലേക്ക് പാഞ്ഞെത്തി.
അതേസമയം, അധ്യാപകന്‍ ബോധപൂർവം മോശം മാർക്ക് നൽകിയെന്നും 11 വിദ്യാർത്ഥികള്‍ ഒമ്പതാം ക്ലാസ് ബോർഡ് പരീക്ഷയിൽ തോൽക്കാന്‍ ഇത് ഇടയാക്കിയെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ആകെ 36 വിദ്യാർത്ഥികൾ പരീക്ഷയെഴുതി, അതിൽ 11 പേരാണ് പരാജയപ്പെട്ടത്. തങ്ങളുടെ പ്രാക്ടിക്കൽ പേപ്പർ കാണണമെന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പൽ അത് നിരസിച്ചു.
തുടർന്ന് അവർ ക്ലർക്കിനെ സമീപിച്ചു. അവരും അവരുടെ അപേക്ഷ പരിശോധിക്കാൻ വിസമ്മതിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നേരത്തെ ജാതീയത ആരോപിച്ച് കൃത്യസമയത്ത് ഭക്ഷണം നിഷേധിച്ചതിനെത്തുടർന്ന് സ്‌കൂളിലെ പ്രിൻസിപ്പൽ കുമാർ സുമനെ നീക്കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എസ്സി/എസ്ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം സുമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam