
മംഗളുരു: മംഗളുരുവിൽ മൂന്ന് വിദ്യാർഥിനികൾക്ക് നേരെ കോളജ് വരാന്തയിൽ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ അഭിൻ മലയാളിയായ എംബിഎ വിദ്യാർത്ഥിയാണ്. പരീക്ഷക്കെത്തിയ മൂന്ന് പെണ്‍കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ അഭിൻ പെണ്‍കുട്ടികളില്‍ ഒരാളെയാണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.
ദക്ഷിണ കന്നടയിലെ കടബ സർക്കാർ പിയുസി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടത്. കോളജ് വരാന്തയിൽ കർണാടക ബോർഡ് പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് മുന്‍പായുള്ള തയ്യാറെടുപ്പിലായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. അപ്പോഴാണ് മാസ്കും തൊപ്പിയും ധരിച്ച് ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടികളെ സമീപിച്ചത്. അപ്രതീക്ഷിതമായി ഇയാള്‍ ഒരു പെണ്‍കുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞു. അക്രമിയെ തടയാൻ ശ്രമിച്ച മറ്റ് രണ്ട് പെൺകുട്ടികളുടെ മുഖത്തും ആസിഡ് വീണു. ഇതിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റു.
അഭിൻ രക്ഷപ്പെടുന്നതിന് മുന്‍പ് തന്നെ കോളജ് അധികൃതർ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ചു. പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രണയം നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ടവരിൽ ഒരു പെണ്‍കുട്ടി മലയാളിയാണ്. നിലമ്പൂർ സ്വദേശിയായ അഭിൻ കേരളത്തിലെ ഒരു കോളേജിലെ എംബിഎ വിദ്യാർത്ഥിയാണ്. മുഖത്ത് പൊള്ളലേറ്റ പെണ്‍കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കഡബ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ചികിത്സയിലാണ് പെണ്‍കുട്ടികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam