
ദില്ലി:സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദ പ്രസ്തവനയില്‍ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശം ഉദയ നിധി സ്റ്റാലിൻ ലംഘിച്ചെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേത് ആണ് പരാമർശം. സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, മലേറിയയും ഡെങ്കിയും പോലെ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ആയിരുന്നു ഉദയ നിധി സ്റ്റാലിന്‍റെ വിവാദ പ്രസ്താവന. പരാമർശത്തിന് ആറ് സംസ്ഥാനങ്ങളിൽ ഉദയ നിധി സ്റ്റാലിന് എതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ കേസുകൾ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് ഉദയ നിധി സ്റ്റാലിൻ സുപ്രീം കോടതിയെ സമീപിച്ചത്.ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് ഉദയ നിധി സ്റ്റാലിൻ ഒരു സാധാരണ വ്യക്തിയല്ല എന്ന് ചൂണ്ടിക്കാട്ടി. മന്ത്രിയാണ്. നടത്തിയ അഭിപ്രായ പ്രകടനത്തിന്‍റെ പ്രത്യാഘാതം ഉദയ നിധി സ്റ്റാലിന് അറിയാവുന്നത് ആണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉദയനിധിയുടെ ഹർജി അടുത്ത വെള്ളി ആഴ്ച്ച പരിഗണിക്കാൻ ആയി സുപ്രീം കോടതി മാറ്റി.
കഴിഞ്ഞ സെപ്തംബറിലാണ് ഉദയനിധി സ്റ്റാലിന്‍റെ വിവാദ പ്രസ്താവന വരുന്നത്. ജാതിവ്യവസ്ഥയെ ആണ് താൻ എതിര്‍ക്കുന്നതെന്ന് പിന്നീട് ഉദയനിധി സ്റ്റാലിൻ വിശദീകരിച്ചിരുന്നു. എന്നാല്‍ വിഷയം ബിജെപി ദേശീയതലത്തില്‍ ചര്‍ച്ചയാക്കുകയായിരുന്നു.
Also Read:- ഉദയനിധി സ്റ്റാലിന് കോടതി സമൻസ്, നടപടി സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam