
ദില്ലി: എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഡിജിസിഎ ഉന്നതതല യോഗം നടത്തി. സുരക്ഷാ മാനദണ്ഡങ്ങളും യാത്ര സേവന ചട്ടങ്ങളും പ്രവർത്തനക്ഷമതയും വിലയിരുത്തുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ഏഴ് പ്രധാന മേഖലകൾ യോഗത്തിൽ ചർച്ചയായി.
എയർ ഇന്ത്യക്കും എയർ ഇന്ത്യ എക്സ്പ്രസിനും ഡിജിസിഎ വിവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിര്‍ദേശങ്ങൾ നൽകി. വിമാനം വൈകുന്നതും റദ്ദാക്കുന്നതും മുൻകൂട്ടി അറിയിക്കണം. ബോയിങ് 787ൽ ആശങ്ക വേണ്ട. വിമാനങ്ങളിൽ സുരക്ഷാ ആശങ്കകൾ കണ്ടെത്താനായിട്ടില്ല. വിമാനങ്ങളും അനുബന്ധ അറ്റകുറ്റപ്പണി സംവിധാനങ്ങളും നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കണ്ടെത്തി.പരിശോധനയിൽ വിമാനത്തിൽ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നും ഡിജിസിഎ വ്യക്തമാക്കി.
അതേസമയം തന്നെ വിമാനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വൈകുന്നതും സര്‍വീസ് വൈകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിജിസിഎ എയർ ഇന്ത്യയെ കടുത്ത ആശങ്ക അറിയിച്ചു. അറ്റകുറ്റപ്പണികളുടെ നടപടികൾ ഊർജ്ജിതമാക്കാനും നിർദ്ദേശം നൽകി. അറ്റകുറ്റപ്പണികൾക്കുള്ള കാലതാമസം ഒഴിവാക്കണം 2025 ജൂൺ 12നും 17 നും ഇടയ്ക്ക് എയർ ഇന്ത്യയുടെ 83 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ 66 എണ്ണം ബോയിങ് 787 ശ്രേണിയിലുള്ള വിമാനങ്ങളാണെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സംഭവങ്ങളെ തുടർന്ന് വ്യോമപാതകൾ അടച്ചതും യോഗത്തിൽ ചർച്ചയായി. വ്യോമപാത അടച്ചത് മൂലം വിമാനങ്ങൾ വൈകുന്നരതും റദ്ദാകുന്നതും തുടരുകയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും ഡിജിസിഎ നിര്‍ദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam