'കാശ്മീരിനെ തുറന്ന ജയിലാക്കി മാറ്റി'; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മെഹ്ബൂബ മുഫ്തി

By Web TeamFirst Published Oct 24, 2021, 10:11 PM IST
Highlights

'കശ്മീരിനെ കേന്ദ്രം ഒരു തുറന്ന ജയിലാക്കി മാറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്'

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ(central government) രൂക്ഷ വിമര്‍ശനവുമായി ജമ്മു കാശ്മീര്‍(jammu and kashmir) മുന്‍ മുഖ്യമന്ത്രിയും  പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റുമായ മെഹ്ബൂബ മുഫ്തി(Mehbooba Mufti). കേന്ദ്ര സര്‍ക്കാര്‍ കശ്മീരിനെ തുറന്ന ജയിലാക്കി മറ്റിയെന്ന് മെഹ്ബൂബ് വിമര്‍ശിച്ചു. കശ്മീരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന സൈനിക മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

കശ്മീരിനെ കേന്ദ്രം ഒരു തുറന്ന ജയിലാക്കി മാറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ബിപിന്‍ റാവത്തിന്‍റെ പ്രസ്താവനയില്‍ അതിശയിക്കാനില്ല. അവര്‍ക്ക് കശ്മീരിലെ സാഹചര്യം കൈകാര്യം ചെയ്യാനുള്ള ഏക മാര്‍ഗ്ഗം അടിച്ചമര്‍ത്തലാണ്. ഇവിടെ എല്ലാം ശരിയാണെന്ന ഉദ്യോഗസ്ഥരുടെ വാദത്തിന് എതിരാണ് പുതിയ നീക്കമെന്നും  മെഹബൂബ മുഫ്തി പറഞ്ഞു.

അഫ്ഗാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ജമുവിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ശനിയാഴ്ച പറഞ്ഞിരുന്നു. നമ്മുടെ അതിർത്തികൾ അടയ്ക്കണം, നിരീക്ഷണം ശക്തിപ്പെടുത്തണം,  ആരാണ് പുറത്തുനിന്ന് വരുന്നതെന്ന്  സൈന്യത്തിന് മനസിലാക്കേണ്ടെന്നും റാവത്ത് പറഞ്ഞു. ആഭ്യന്തര സുരക്ഷയെക്കുറിച്ച് ഓരോ പൗരനും ബോധവാനാകണം.  നമ്മുടെ ജനതയുടെ സുരക്ഷ വളരെ പ്രധാനമാണ്, അതില്‍ ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും ജനറൽ റാവത്ത് പറഞ്ഞിരുന്നു.

click me!