
പട്ന: കൊവിഡ് 19 വൈറസ് ബാധിച്ചയാളുടെ പേര് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്റെ പേരിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്നയിലെ ബെഗുസരായിലാണ് സംഭവം. പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശത്തെ തുടർന്നാണ് അറസ്റ്റ്. ഭവേഷ് കുമാർ ഭാരതീയ, സുബോധ്കുമാർ, ഓംപ്രകാശം റസാഖ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 188ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ എഫ്ഐആർ തയ്യാറാക്കിയതായി പൊലീസ് അറിയിച്ചു. ഈ നിയമപ്രകാരം ഒരു മാസത്തെ തടവോ 1000 രൂപ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാം.
കൊവിഡ്19 സ്ഥിരീകരിക്കപ്പെട്ടതും സംശയിക്കുന്നതുമായ രോഗികളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് രഹസ്യ സ്വഭാവം ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇത്തരം വിഷയങ്ങളിൽ വെളിപ്പെടുത്തൽ നടത്തിയാൽ അത് വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്നതിന് തുല്യമാകും. അതിനാൽ വിശദവിവരങ്ങൾ പരസ്യപ്പെടുത്തുന്നവർക്കെതിരെ സർക്കാർ ഉത്തരവ് പ്രകാരം എഫ്ഐആർ സമർപ്പിക്കാം. വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തിയതെന്ന് ബെഗുസരായി എസ് പി പറഞ്ഞു.
അതേ സമയം ഒരു യുവാവിന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് 855 ആളുകൾ താമസിക്കുന്ന നൂർപൂർ പഞ്ചായത്ത് ജില്ലാ ഭരണകൂടം മുദ്ര വച്ചതായി അറിയിച്ചു. ഇയാൾ ദുബായിൽ നിന്നും തിരികെ വന്ന വ്യക്തിയാണ്. മൂന്ന്കിലോമീറ്റർ ദൂരത്തിനപ്പുറം ഗ്രാമവാസികൾ യാത്ര ചെയ്യാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ അടുത്ത ബന്ധുക്കൾ നിരീക്ഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam