അതിഥിത്തൊഴിലാളികളുടെ മകളായ നാലുവയസ്സുകാരിയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
ലുധിയാന: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ഹൊഷിയാർപുരിൽ ജോലിചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ മകളായ നാലുവയസ്സുകാരിയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
യുപി സ്വദേശികളായ രാംജീവൻ-പ്രീതി ദമ്പതിമാരുടെ മകളായ ഗുൻഗുനിനാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഞായറാഴ്ച വൈകിട്ട് സമീപത്തെ മരച്ചുവട്ടിൽ കുട്ടിയെ ഇരുത്തിയിട്ട് കൃഷിയിടത്തിൽ ജോലിചെയ്യുകയായിരുന്നു മാതാപിതാക്കൾ. ഇതിനിടെയാണ് ഏഴോളം തെരുവുനായ്ക്കൾ പാഞ്ഞെത്തി കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ കടിച്ചുകീറിയ നായ്ക്കൾ ഏതാനുംദൂരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. കരച്ചിൽ കേട്ടെത്തിയ മാതാപിതാക്കളും മറ്റ് തൊഴിലാളികളുമാണ് കുട്ടിയെ രക്ഷിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഹൊഷിയാർപുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ചികിത്സയിലിരിക്കെ കുട്ടി മരണപ്പെടുകയായിരുന്നു.


