
ചെന്നൈ: തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് മരിച്ച 17 പേരുടെ കുടുംബാംഗങ്ങൾക്ക് ആറ് ലക്ഷം കൂടി നഷ്ടപരിഹാരം നൽകാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. നാല് ലക്ഷം രൂപയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ അപകടവുമായി ബന്ധപ്പെട്ട് മേട്ടുപ്പാളയം സ്വദേശി ശിവ സുബ്രഹ്മണ്യനെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ പറമ്പിലെ മതിൽ ഇടിഞ്ഞുവീണാണ് 17 പേർ മരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള തുക അനുവദിക്കുക. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് വിദ്യഭ്യാസ യോഗ്യത അനുസരിച്ച് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.
തമിഴ്‍നാട്ടില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരമേഖലയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈ അടക്കമുള്ള പ്രദേശങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്.
വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയതിനാൽ നഗര മേഖലയിൽ ജനങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. തഞ്ചാവൂരിലും നീലഗിരിയിലും ഉൾപ്പെടെ വ്യാപക കൃഷി നാശമാണ് ഉണ്ടായത്. കേന്ദ്ര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ ഉടൻ കേന്ദ്രത്തിന് നിവേദനം നൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam